പൊൻകുന്നം: പനമറ്റം ഗവൺമെന്റ് ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള കിണറ്റിൽ വീണു മരിച്ചത് നാടിന്റെ നൊമ്പരമായി മാറി. പനമറ്റം പീരുക്കുന്നേൽ ഉണ്ണികൃഷ്ണൻ കർത്തയുടെ മകൻ അർജുൻ കർത്ത(11)യാണ് മരിച്ചത്. രാവിലെ 11ന് പരീക്ഷ കഴിഞ്ഞു മറ്റു കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ കുറച്ചു സമയത്തിനു ശേഷമാണ് വിവരമറിയുന്നത്. ഉടൻ തന്നെ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്നു കുട്ടിയെ പുറത്തെടുത്തു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 11.45-നായിരുന്നു അപകടം.

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വീട്ടിലേക്കു പോകവെ, സ്‌കൂളിനടുത്തുള്ള പനമറ്റം ദേശീയ വായനശാലയ്ക്കെതിർവശത്തെ പുരയിടത്തിൽ കൂട്ടുകാരുമൊത്തു കളിക്കുകയായിരുന്നു അർജുൻ. കാടുവളർന്നുമൂടിയ ആൾമറയില്ലാത്ത പൊട്ടക്കിണറ്റിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. മുപ്പതടിയോളം ആഴമുള്ള കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ചെരിവുള്ള പ്രദേശത്ത് ദൃശ്യമല്ലാത്ത രീതിയിൽ കാടുമൂടിക്കിടക്കുകയായിരുന്നു കിണർ.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ സമീപത്തെ ഓട്ടോസ്റ്റാൻഡിലെത്തി വിവരമറിയിച്ചു. ഓടിക്കൂടിയവർ രക്ഷാപ്രവർത്തനത്തിനു ശ്രമിക്കുന്നതിനിടെ അതുവഴി ബൈക്കിൽവന്ന ചെത്തുതൊഴിലാളി ഇളങ്ങുളം ഒട്ടയ്ക്കൽ മാടത്താനി സജി(കുഞ്ഞ്) കയർവഴി കിണറ്റിലിറങ്ങി, വെള്ളത്തിൽ മുങ്ങിക്കിടന്ന അർജുനെ തോളിലേറ്റി കരയിലെത്തിച്ചു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂളിൽ ഉച്ചകഴിഞ്ഞു നടത്തേണ്ടിയിരുന്ന പരീക്ഷ മാറ്റിവെച്ചു. അമ്മ: ചന്ദ്രകുമാരി(ഓമന). സഹോദരങ്ങൾ: അനന്തകൃഷ്ണൻ, അപർണ(പനമറ്റം ഗവ. സ്‌കൂൾ ഒൻപതാംക്ലാസ് വിദ്യാർത്ഥിനി).