തിരുവല്ല: ബൈക്കിൽ കറങ്ങി നടന്നു വഴിയാത്രക്കാരായ സ്ത്രീകൾക്ക് നേരെ അപമര്യാദയായി പെരുമാറുന്നത് പതിവാക്കിയ യുവാവിനെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ചെങ്ങന്നൂർ ചെറിയനാട് തേൻകുളത്തിൽ വീട്ടിൽ നിതിൻ ബാബുവാണ് (24) പിടിയിലായത്. തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പെരിങ്ങരയിൽവെച്ച് നാട്ടുകാർ തടഞ്ഞതോടെ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ച് പിടികൂടി പുളിക്കീഴ് പൊലീസിന് കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കെട്ടിട നിർമ്മാണത്തൊഴിലാളിയായ ഇയാൾ രാവിലെ ജോലിക്ക് വരും വഴിയും വീട്ടിലേക്ക് മടങ്ങും വഴിയുമാണ് റോഡിലൂടെ തനിച്ച് നടന്നുപോകുന്ന സ്ത്രീകൾക്ക് നേരേ അതിക്രമം കാട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് ഇയാൾ അടിമയാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ബൈക്കിന്റെ പിന്നിലെയും മുന്നിലെയും നമ്പർ പ്ലേറ്റുകളിൽ വ്യത്യസ്ത നമ്പറുകളാണ് രേഖപ്പെടുത്തിയിരുന്നത്. ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.