കൊല്ലം: വെളിയത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ ആയി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാീണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെളിയം ആരൂർകോണം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാർ എന്നിവരാണ് പിടിയിലായത്.

ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വെളിയം ജങ്ഷനിൽവെച്ച് വാഹന പരിശോധനയ്ക്കിടയിൽ പ്രതികൾ പൊലീസിനോട് കയർത്തുസംസാരിക്കുകയും മർദ്ദിക്കുകയുമായിരുന്നു. എസ് ഐ സന്തോഷ്‌കുമാർ, ഹോംഗാർഡ് പ്രദീപ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികൾ സഞ്ചാരിച്ചിരുന്ന വാഹനത്തിൽ നിന്നും മൂന്ന് ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തു. പരിക്കേറ്റ പൊലീസുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് പള്ളുരുത്തിയിൽ പൊലീസ് സബ് ഇൻസ്‌പെക്ടറെ ആക്രമിച്ചു. പള്ളുരുത്തി എസ്‌ഐ വൈ. ദീപുവാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി റിൻഷാദിനെ(21) പൊലീസ് പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.