ന്യൂഡൽഹി: വിദ്യാർത്ഥികളിൽ ദേശഭക്തി വളർത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി കരിക്കുലം' അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ചത്രസാൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണു ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

ഡൽഹി വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള വിവരപ്രകാരം നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും ഒരു പിരിയഡാണ് ദേശഭക്തി ക്ലാസിനായി മാറ്റിവയ്ക്കുക. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ ഒരു ദിവസവും ക്ലാസെടുക്കും.

രണ്ടു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണു പദ്ധതി സാധ്യമായതെന്നും കേജ്‌രിവാൾ പ്രതികരിച്ചു. കോളജുകളിൽ ഇന്ന് പണമുണ്ടാക്കുന്ന യന്ത്രങ്ങളെയാണു രൂപപ്പെടുത്തുന്നത്. ഇതു നിർത്തണം. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണു യഥാർഥ ദേശഭക്തർ, അല്ലാതെ പണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരല്ല.

ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സംവിധാനം വഴി എൻജിനീയർമാരും അഭിഭാഷകരും പോലുള്ള പ്രഫഷനലുകളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈയൊരു കരിക്കുലത്തിലൂടെ ദേശഭക്തരായ ആളുകളെയാണ് ഉണ്ടാക്കുകയെന്നും കേജ്‌രിവാൾ പറഞ്ഞു.

ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്താകമാനം ഈ ആശയം സ്വീകരിക്കപ്പെടുമെന്നും കേജ്‌രിവാൾ അവകാശപ്പെട്ടു. കുട്ടികളിൽ ദേശഭക്തി വളർത്തുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുമെന്ന് കേജ്‌രിവാൾ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു.