തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾക്കുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജനങ്ങളുമായി ഇടപഴകുമ്പോൾ ശാരീരിക അകലം പാലിക്കണം. പ്രചാരണ സമയങ്ങളിൽ ഗൃഹസന്ദർശനത്തിനു സ്ഥാനാർത്ഥിയടക്കം അഞ്ചുപേർ മാത്രമേ പാടുള്ളു എന്നിവയടക്കം കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

പ്രചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോൾ മാസ്‌ക് താഴ്‌ത്താൻ പാടില്ല. സാനിറ്റൈസർ കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കണം. മാസ്‌ക്, കൈയുറകൾ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം നശിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

മീറ്റിങ് ഹാളുകളിൽ യോഗങ്ങൾ നടത്തുന്ന ഹാൾ/ മുറിയുടെ കവാടത്തിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം. കഴിയുന്നതും വലിയ ഹാൾ കണ്ടെത്തുകയും എ.സി പ്രവർത്തിപ്പിക്കാതിരിക്കുകയും ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം. കൈ കഴുകാനുള്ള മുറി, വിശ്രമ മുറി, ശൗചാലയം എന്നിവിടങ്ങളിൽ സോപ്പും വെള്ളവും ഉറപ്പുവരുത്തുകയും അണുനശീകരണം നടത്തുകയും ചെയ്യണം.

മാസ്‌ക്, ശാരീരിക അകലം എന്നിവ കർശനമായി പാലിക്കണം. മാസ്‌ക് മുഖത്ത് നിന്നു താഴ്‌ത്തി ആരെയും അഭിമുഖീകരിക്കരുത്. വീടുകൾക്ക് അകത്തേക്കു പ്രവേശിക്കരുത്. ക്വാറന്റൈനിലുള്ള വീടുകളിലും കോവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗബാധിതർ എന്നിവരുള്ള വീടുകളിലും പ്രചാരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

പനി, ചുമ, ജലദോഷം എന്നിവയുള്ളവർ പ്രചാരണത്തിനു പോകരുത്. കൃത്യമായ ഇടവേളകളിൽ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. ജാഥകളും പൊതുയോഗങ്ങളും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രം നടത്തുക.

പൊതുയോഗത്തിനുള്ള മൈതാനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടങ്ങൾ ഒരുക്കണം. മൈതാനങ്ങളിൽ ശാരീരിക അകലം പാലിക്കുന്നതിനായി പ്രത്യേകം അടയാളപ്പെടുത്തണം. പൊതുയോഗങ്ങളിൽ തെർമൽ സ്‌കാനിങ് നടത്തുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തുകയും വേണം എന്നിവയാണ് നിർദേശത്തിലുള്ളത്.