തൃശൂർ : ചേലക്കര നിയോജകമണ്ഡലത്തിൽ നിലവിലെ എംഎൽഎ യു ആർ പ്രദീപിനെ ഒഴിവാക്കി പാർട്ടി കേന്ദ്രക്കമ്മിറ്റി അംഗം കെ രാധാകൃഷ്ണനെ മൽസരിപ്പിക്കാൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം.

ഒരു തവണ മാത്രം എംഎൽഎ ആയ പ്രദീപന്റെ പേരാണ് ജില്ലാ കമ്മിറ്റി ആദ്യം നിർദേശിച്ചത്. എന്നാൽ സംസ്ഥാന കമ്മിറ്റി കെ രാധാകൃഷ്ണൻ മൽസരരംഗത്ത് വേണമെന്ന് നിർദേശിച്ചതിനെ തുടർന്നാണ് മാറ്റം. ഉചിതമായ മണ്ഡലം കണ്ടെത്താൻ തൃശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രദീപന് പകരം രാധാകൃഷ്ണനെ ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. അതേസമയം മണ്ഡലത്തിൽ സജീവമായ പ്രദീപനെ ഒരു തവണ മാത്രം അവസരം നൽകിയശേഷം ഒഴിവാക്കിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഗുരുവായൂരിൽ സാധ്യതാ പട്ടികയിൽ പരിഗണിച്ചിരുന്ന മുതിർന്ന നേതാവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോണിനെ ഒഴിവാക്കും. ബേബി ജോണിന് പകരം ഗുരുവായൂരിൽ ചാവക്കാട് ഏരിയ സെക്രട്ടറി എൻ കെ അക്‌ബറിനെ മൽസരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായത്. ചാവക്കാട് നഗരസഭ മുൻ ചെയർമാനാണ് അക്‌ബർ.

ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വേണ്ടെന്നും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പുതുക്കിയ സ്ഥാനാർത്ഥി പട്ടിക ജില്ലാ കമ്മിറ്റി ചർച്ച ചെയ്തശേഷം സംസ്ഥാന കമ്മിറ്റിക്ക് അയച്ചു നൽകും.