പൂഞ്ഞാർ: നാടിനു വേണ്ടി കായിക മേഖലയിൽ നേട്ടം കൊയ്തിട്ടും ജീവിതവിജയം നേടാനാകാത്തവരുടെ പട്ടികയിലേക്ക് ഒരാൾ കൂടി. പൂഞ്ഞാർ പനച്ചിപ്പാറ പുത്തൻപറമ്പിൽ പി എസ് സുമേഷാ(25)ണു ജോലി കിട്ടാത്ത നിരാശയിൽ ജീവനൊടുക്കിയത്.

അഞ്ചു സ്‌കൂൾ ഗെയിംസിൽ സ്വർണം നേടിയിട്ടും ജീവിതം ഇറച്ചിക്കടയിൽ ഹോമിക്കേണ്ടി വന്നതിൽ മനംനൊന്താണ് ഈ ഗുസ്തിതാരം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ തുടരെ അഞ്ചുവർഷം ചാമ്പ്യനാവുകയും ദേശീയ സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുകയും ചെയ്ത താരമാണു സുമേഷ്. കഴിഞ്ഞ ദിവസം സുമേഷിനെ വീട്ടിലെ കിടപ്പുമുറിയിൽ കയറിൽതൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

നാട്ടിലെ കോൾഡ് സ്റ്റോറേജിലായിരുന്നു സുമേഷിനു ജോലി. നല്ലൊരു ജോലി ലഭിക്കുന്നതിനു പലയിടങ്ങളിലും അപേക്ഷ നൽകിയിരുന്നു. സുമേഷിന്റെ നാല് സഹോദരങ്ങളും ഗുസ്തിതാരങ്ങളാണ്. ഇവർക്കും സ്ഥിരം ജോലിയില്ല. രശ്മിയാണു സുമേഷിന്റെ ഭാര്യ. മകൾ: നിയ.

ജോലി ലഭിക്കാത്തതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നു ലഭിച്ച ഡയറി പരിശോധിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകു എന്ന് ഈരാറ്റുപേട്ട പൊലീസ് പറഞ്ഞു. 2005 മുതൽ 2010 വരെ പൂഞ്ഞാർ എസ്എംവി സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു ഗുസ്തിയിൽ സുമേഷ് മെഡലുകൾ വാരിക്കൂട്ടിയത്.