പൂണെ: പൂണെയ്ക്കടുത്ത് ഖേഡ് ശിവാപുരിൽ മലയാളിയായ ഹോട്ടലുടമ മർദനമേറ്റു മരിച്ചതിന് പിന്നിൽ സ്ഥലം ഉടമയുമായുള്ള തർക്കം.ഖേഡ് ശിവാപുർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരിച്ചത്.

46 വർഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരിൽ സാഗർ ഹോട്ടൽ നടത്തി വരികയായിരുന്നു അസീസ്. ബുധനാഴ്ച രാവിലെ ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോൾ പമ്പ് ഉടമയുമായ സഞ്ജയ് കോണ്ടേ അബ്ദുൽ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ അസീസിനെ സഞ്ജയ് വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി അസീസിന്റെ മകൻ റയിസ് പറഞ്ഞു.

അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു. മുമ്പും സഞ്ജയ് പലതവണ തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് റയിസ് പറഞ്ഞു. അബ്ദുൽ അസീസിന്റെ മൃതദേഹം പൂണെ സസൂൺ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. നജ്മയാണ് ഭാര്യ. മക്കൾ: റയിസ്, റമീസ്, നജീറ, റഹീന