കൊൽക്കത്ത: ബിജെപിയോട് ഇടഞ്ഞ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ആയിരുന്ന സുപ്രിയയോട് രണ്ട് മാസം മുമ്പ് ബിജെപി രാജി ആവശ്യപ്പെട്ടത് അദ്ദേഹത്തിന് ഷോക്കായിരുന്നു. മന്ത്രിസഭാ പുനഃ സംഘടനയിൽ പദവിയൊന്നും കിട്ടിയതുമില്ല.

കേന്ദ്രമന്ത്രി പദവിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ നിരാശനായ ബാബുൽ സുപ്രിയോ താനിനി ഒരുപാർട്ടിയിലും ചേരില്ലെന്നും രാഷ്ട്രീയം വെടിയുമെന്നും പരിഭവിച്ച് പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം പ്ലാൻ മാറ്റി എംപിയായി തുടരുമെന്ന് അറിയിച്ചു.

മെയിൽ, പശ്ചിമബംഗാളിൽ മമത വീണ്ടും അധികാരം പിടിച്ച ശേഷം ബിജെപി വിട്ട് തൃണമൂലിൽ ചേരുന്ന അഞ്ചാമത്തെ നേതാവാണ് ബാബുൽ സുപ്രിയോ. മറ്റ് നാല് പേരും ബിജെപി എംഎൽഎമാരായിരുന്നു. കൂടുതൽ ബിജെപി നേതാക്കൾ തൃണമൂലിൽ ചേരുമെന്നും ചർച്ചകൾ തുടരുകയാണെന്നും തൃണമൂൽ നേതാവ് കുനാൽ ഘോഷ് പറഞ്ഞു. ' അവരൊന്നും ബിജെപിയിൽ തൃപ്തരല്ല.....ഒരു സുപ്രിയോ ഇന്ന് ചേർന്നു....നാളെ മറ്റൊരാൾ...ഇതിങ്ങനെ തുടരും....കാത്തിരുന്ന് കണ്ടോളൂ...ഘോഷ് പറഞ്ഞു.

സിനിമ പിന്നണി ഗായകനായിരുന്ന സുപ്രിയോ, 2014 മുതൽ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ലോക്സഭ എംപിയാണ്. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചാണ് സുപ്രിയോ ബിജെപി വിട്ടത്. തനിക്കും ബിജെപി നേതൃത്വത്തിനും തമ്മിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് മുൻപാണ് ഇത് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാർട്ടിയുമായി തെറ്റിയെങ്കിലും ബാബുൽ സുപ്രിയോയുടെ പേര് ഭബാനിപ്പൂർ ഉപതെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽ ബിജെപി ഉൾപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റതിന് പിന്നാലെയാണ് ബിജെപിയുമായി അകൽച്ച ആരംഭിച്ചത്. 43 പുതുമുഖങ്ങളെ ഉൾപ്പെടുത്തി മോദി സർക്കാർ പുനഃസംഘടിപ്പിച്ചതോടെ, സുപ്രിയോയ്ക്ക് അകൽച്ച കൂടി. ഞാൻ വല്ലാതെ ദുഃഖിതനാണ് ജൂലൈ എട്ടിന് അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയും, അഴിമതി മുക്ത ഭരണം നടത്താൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്നും പുതിയ ട്വീറ്റിടുകയും ചെയ്തിരുന്നു.