മനാമ: കുട്ടികളുടെ കലാഭിരുചികള്‍ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനുംബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും.

വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ്, സാഹിത്യരത്‌ന, സംഗീത രത്‌ന, നാട്യരത്‌ന, കലാരത്‌ന തുടങ്ങിയ പട്ടങ്ങളുംസമ്മാനിക്കും.

ഏഷ്യയിലെ തന്നെ കുട്ടികളുടെ വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തില്‍ കേരളത്തില്‍ നിന്നടക്കമുള്ള പ്രമുഖര്‍ വിധികര്‍ത്താക്കളായി പങ്കെടുക്കുമെന്നും ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ പൗരത്വമുള്ള ഏതു കുട്ടിക്കും കലോത്സവത്തില്‍ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലുംഅറിയിച്ചു. ബഹ്റൈന്‍ കേരളീയ സമാജം കായിക വിഭാഗം സെക്രട്ടറി നൗഷാദ് ടി ഇബ്രാഹിം ആണ് ഭരണസമിതിയുടെ പ്രതിനിധി ആയി കലോത്സവം നിയന്ത്രിക്കുന്നത്. ബിറ്റോ പാലമറ്റത്ത് ജനറല്‍ കണ്‍വീനര്‍ ആയും , സോണി കെ സി, രേണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുള്ള നൂറോളം സമാജം അംഗങ്ങള്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ കലോത്സവത്തിന് ചുക്കാന്‍ പിടിക്കുന്നത് . കൂടുതല്‍ വിവരങ്ങള്‍ക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി കെ സി 33337598 ,രേണു ഉണ്ണികൃഷ്ണന്‍ 38360489 എന്നിവരെ വിളിക്കാവുന്നതാണ്.