മനാമ: അശരണര്‍ക്ക് കാരുണ്യത്തിന്റെ കൈതാങ്ങായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെടി റബീയുള്ള. മുന്നൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മൊത്തം ഒരു കൊടി രൂപയുടെ സഹായമാണ് ഡോ. കെടി റബീയുള്ള നല്‍കിയത്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ഡോ. കെടി റബീയുള്ള സംഭാവനയായി നല്‍കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ. കെടി റബീയുള്ളയുടെ സഹായധനമായ 50 ലക്ഷം രൂപയുടെ ചെക്ക് ബഹ്റൈനിലെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ സിഇഒ ഹബീബ് റഹ്മാന്‍ കൈമാറി. വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സന്നിഹിതനായി.

കൂടാതെ, മുസ്ലിം ലീഗിന്റെ ഫോര്‍ വയനാട് പുനരധിവാസ പദ്ധതയിലേക്കായി 50 ലക്ഷം രൂപയും ഡോ. കെടി റബീയുള്ള സംഭാവനയായി നല്‍കി. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ഷിഹാബ് തങ്ങള്‍ക്ക് ഹബീബ് റഹ്മാന്‍ ചെക്ക് കൈമാറി. മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ഷിഹാബ് തങ്ങള്‍, മുനവറലി ഷിഹാബ് തങ്ങള്‍, ബഷീര്‍ അലി ഷിഹാബ് തങ്ങള്‍, എംഎല്‍എമാരായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ഗള്‍ഫിലെ ആതുര സേവന മേഖലയില്‍ മലയാളക്കരയുടെ കരുതലിന്റെ കരസ്പര്‍ഷമാണ് ഡോ. കെടി റബീയുള്ള. നാലു പതിറ്റാണ്ടിലേറയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഹോസ്പിറ്റല്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ 40 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹമുണ്ട്.