തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വയലനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതം മൂലം പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം. തിരുവനന്തപുരം അനന്തപുരി ആശുപത്രി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പള്ളിപ്പുറത്തിന് അടുത്തുണ്ടായ അപകടമാണ് ബാലഭാസ്‌കറിന്റെ ജീവനെടുത്തത്. അപകടത്തിൽ ബാലഭാസ്‌കറിന്റെ രണ്ട് വയസ്സുള്ള മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും പരിക്കേറ്റു. ലക്ഷ്മിയും അനന്തപുരി ആശുപത്രിയിൽ ചികിൽസിയാലണ്.

കഴിഞ്ഞ 25 നാണ് ബാലഭാസ്‌കർ കുടുംബസമേതം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. കാർ മരത്തിലിടിച്ച് ഏകമകൾ ഒന്നര വയസ്സുകാരി തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കർക്കും, ഭാര്യ ലക്ഷ്മിക്കും, വാഹനം ഓടിച്ച ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു മരണ കാരണം.

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23 നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുൻസീറ്റിലായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിൽ ഏറ്റവും ഗുരുതരമായ പരിക്കുകൾ ഉണ്ടായ്ത ബാലഭാസ്‌കറിനും മകൾക്കുമായിരുന്നു. ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് തേജസ്വിനിയെ കിട്ടുന്നത്. തിട്ടമംഗലം പുലരി നഗർ 'ടിആർഎ 306 ശിവദത്തിലെ മുറ്റത്ത് തുള്ളിച്ചാടി നടക്കുന്ന, മാലാഖക്കുട്ടി.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാർക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാർത്ഥനകൾ ദൈവം കേട്ടപ്പോൾ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂർ വടക്കുംനാഥനു മുന്നിൽ മനമുരുകി പ്രാർത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. യാത്രകളിൽ അച്ഛന്റെ മടിയിലിരിക്കാൻ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിൻസീറ്റിലിരുന്ന അമ്മയുടെ കൈയിൽ നിന്ന് പതിവുപോലെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറിൽ തല ചായ്ച്ച് മയങ്ങി. അപകടത്തിൽ ദുരന്തവുമെത്തി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ബാലഭാസ്‌ക്കർ. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽത്തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മോഡൽ സ്‌കൂളിൽ പഠിക്കുമ്പൊൾ തന്നെ സംഗീത രംഗത്ത് ബാലഭാസ്‌കർ പ്രതിഭ തെളിയിച്ചു.അമ്മയുടെ സഹോദരൻ ബി ശശികുമാറായിരുന്നു ബാലഭാസ്‌കറിന്റെ ഗുരുനാഥൻ. തന്ത്രി വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങൾ ബാലഭാസ്‌കർ സ്‌കൂൾ കാലത്ത് തന്നെ വാരിക്കൂട്ടി. പത്താം ക്ലാസിൽ 525 മാർക്കോട് വിജയം. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി. ഈ കാലത്താണ് മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നിർവഹിച്ചത്.തുടർന്ന് ചില ചിത്രങ്ങൾക്ക് കൂടി സംഗീതം നൽകി,

ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം നൽകിയതോടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തിൽ സ്വന്തം പാത തെളിച്ചു. പിന്നീട് നിനക്കായ് ,ആദ്യമായ് ,ഓർമ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആൽബങ്ങൾ നിരവധി. യൂണിവേഴ്‌സിറ്റ് കോളജിൽ ബിഎ,എംഎ ക്ലാസുകളിൽ പഠിക്കുമ്പോൾ രൂപീകരിച്ച കൺഫ്യൂഷൻ ബാന്റിലൂടെയാണ് നീ അറിയാൻ എന്ന സ്വതന്ത്ര മ്യൂസിക് ആൽബം ചിട്ടിപ്പെടുത്തി. സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു. പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങൾക്ക് ഈണം നൽകി. എ ആർ റഹ്മാനെ പോലുള്ള ലോകോത്തര സംഗീത സംവിധായകരേയും വയലിനിലൂടെ അമ്പരപ്പിച്ച പ്രതിഭയാണ് ബാലഭാസ്‌കർ.