തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനുവരിയിൽ അവതരിപ്പിച്ച അവസാന ബജറ്റിൽ നിന്ന് നയപരമായ മാറ്റം ഈ ബജറ്റിൽ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ, പുതുക്കിയ ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ പ്രശംസിക്കാൻ ബാലഗോപാൽ മറന്നില്ല. വികസന കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ബജറ്റാണ് ഐസക് അവതരിപ്പിച്ചത്. അതിലെ പ്രഖ്യാപനങ്ങൾ എല്ലാം നടപ്പാക്കുമെന്ന് പറഞ്ഞായിരുന്നു തുടക്കം. ഐസക്കിനെ പോലെ കവിതയൊന്നും ബാലഗോപാൽ പറഞ്ഞില്ല. മറിച്ച് രാഷ്ട്രീയമാണ് സംസാരിച്ചത്. പിണറായി സർക്കാരിന്റെ തുടർഭരണം ഉയർത്തിക്കാട്ടി. കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുകയും ചെയ്തു. കോവിഡിൽ കോർപ്പറേറ്റ് രാഷ്ട്രീയം കേന്ദ്രം കളിക്കുന്നുവെന്ന പരോക്ഷ വിമർശനം. അങ്ങനെ ഇടതു രാഷ്ട്രീയം പ്രതിഫലിക്കുന്നതായിരുന്നു ബാലഗോപാലിന്റെ ആമുഖ പ്രസംഗം.

കേരള ഭരണത്തിൽ ജനാധിപത്യവൽകരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ബാലഗോപാൽ പറഞ്ഞു. രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം കൂടി വന്നപ്പോൾ ഒന്നാം പിണറായി സർക്കാർ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു അതെല്ലാം മറികടന്നുള്ള വിജയമാണ് പിണറായി നേടിയതെന്ന് ബാലഗോപാൽ പറയുന്നു. ഒന്നാം പിണറായി സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി. പുതിയ സർക്കാരും പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചെന്ന് ധനമന്ത്രി. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും വിനയായി. ഓരോ ധനകാര്യ കമ്മിഷനുകൾ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറയുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപൽ കുറ്റപ്പെടുത്തി.

20000 കോടിയുടെ പ്രത്യേക കോവിഡ് പാക്കേജും പ്രഖ്യാപിച്ചു. 2800 കോടി രോഗ പ്രതിരോധത്തിനാണ്. 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുമെന്നും ബാലഗോപാൽ പ്രഖ്യാപിച്ചു. ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ കോവിഡ് വാക്‌സിന് വേണ്ട വകയിരുത്തലുകളും നികുതി നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്‌സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങളുമാണ്. ലോക്ക്ഡൗൺ അടക്കമുള്ള ഈ പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് ജീവനോപാധി ഒരുക്കാനുള്ള കടമ ബജറ്റിൽ പുതിയ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്.

ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിർദേശങ്ങളുണ്ടാവും. അടുത്തമൂന്നുവർഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാൽ വരുമാനം കണ്ടെത്താൻ നികുതി നിർദേശങ്ങൾ ഉണ്ടാകും. ജിഎസ്ടിക്ക് മുമ്പുള്ള കുടിശ്ശിക പിരിച്ചെടുക്കൽ, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം.

സംസ്ഥാനത്തിന്റെ പൊതു കടം കുറച്ച് വർഷങ്ങളായി പെരുകിക്കൊണ്ടിരിക്കുകയാണ്. 2021-22 സാമ്പത്തിക വർഷത്തി ൽ നിലവിലുള്ള കടം 3,32,277 കോടി രൂപയാണ്. 2001 ൽ കടം 25,754 കോടി രൂപയായിരുന്നു. ഇരുപത് വർഷം കൊണ്ട് 3 ലക്ഷം കോടി രൂപ കേരളം കടമെടുത്തു. ഈ വർഷം കടം എടുക്കുന്നത് 36800 കോടി രൂപ-ഇതും ബജറ്റിൽ പ്രതിഫലിക്കും.