ബെംഗളൂരു: കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമെന്ന ആശങ്ക പകർന്ന് ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയിൽ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളെയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ കോവിഡ് ബാധിതരായ കുട്ടികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

'വരും ദിവസങ്ങളിൽ കോവിഡ് ബാധിരാകുന്ന കുട്ടികളുടെ എണ്ണം മൂന്നിരിട്ടിയാകും. കുട്ടികളെ രോഗം ബാധിക്കാതെ തടയാനുള്ള ഏക വഴി അവരെ വീട്ടിനുള്ളിൽ തന്നെ നിർത്തുക എന്നതാണ്. മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവാണ്. കുട്ടികളെ വീടുകളിൽ തന്നെ നിർത്തുന്നതും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നതാണ് അഭികാമ്യം', സംസ്ഥാന ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് പല ജില്ലകളിലും വാരാന്ത്യ കർഫ്യു നിലനിൽക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നുമുള്ളവർക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പുറമേ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ഫലവും സംസ്ഥാനത്ത് പ്രവേശിക്കാൻ നിർബന്ധമാക്കിയിരിക്കുകയാണ്.

കർണാടകയിൽ 1500 കേസുകളാണ് കഴിഞ്ഞ ഒരു മാസമായി ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുതിയ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ബസവരാജ ബൊമെ വാക്സിൻ തോത് മാസത്തിൽ 65 ലക്ഷം എന്നത് ഒരു കോടിയാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം 1338 കോവിഡ് കേസുകളും 31 മരണവുമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.