ലക്നൗ: വിവാഹം കഴിക്കുമ്പോൾ ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വധൂവരന്മാരായി തിരഞ്ഞെടുക്കരുതെന്നും ദൈവഭയമുള്ള കുടുംബങ്ങളിൽനിന്നു മാത്രം വിവാഹം കഴിക്കണമെന്നും നിർഷ്‌കർഷിച്ചു കൊണ്ട് ഫത്വ. ശമ്പളമായി ബാങ്കിൽനിന്ന് ലഭിക്കുന്നത് 'ഹറാം' ആയ പണമായതിനാലാണ് ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് മുസ്ലിം മതപഠന സ്ഥാപനമായ ദാറുൽ ഉലൂം ദേവ്ബന്ദ് നിർദ്ദേശിച്ചിരിക്കുന്നത്. പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉത്തർ പ്രദേശിലെ ഷഹാരൺപുർ ജില്ലയിലെ ദേവ്ബന്ദിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ബാങ്ക് ഉദ്യോഗസ്ഥനായ പിതാവിന്റെ മകളെ വിവാഹം കഴിക്കുന്നതു സംബന്ധിച്ച് ഒരാൾ ഉന്നയിച്ച ചോദ്യത്തെ തുടർന്നാണ് ദാറുൽ ഉലൂം ഫത്വ ഇറക്കിയിരിക്കുന്നത്. 'ഹറാം' ആയ പണമാണ് ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങളുടെ വരുമാനം. അത്തരം കുടുംബങ്ങളിലുള്ളവർ ഹറാം ആയ സമ്പത്ത് ഉപയോഗിച്ചാണ് ജീവിക്കുന്നത്. അവർ ദൈവഭയമില്ലാത്തവരും സദാചാരനിഷ്ഠയില്ലാത്തവരുമാണ്. അത്തരമൊരു കുടുംബത്തിൽനിന്ന് വിവാഹം കഴിക്കുന്നത് ഒരിക്കലും ഉത്തമമല്ല, അത് ഒഴിവാക്കേണ്ടതാണ്. ദൈവഭയമുള്ള കുടുംബത്തിൽനിന്ന് മാത്രമേ വിവാഹം പാടുള്ളൂ- ഫത്വ പറയുന്നു.

പണ ഇടപാടുകളിൽ പലിശ ഈടാക്കുന്നതും ലാഭം മുൻനിർത്തി കച്ചവടങ്ങളിൽ പണം നിക്ഷേപിക്കുന്നതും മുസ്ലിം മതനിയമ പ്രകാരം തെറ്റാണ്. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന അധിക വരുമാനത്ത ഹറാം ആയാണ് ഇസ്ലാം കാണുന്നത്. പലിശയെ മുൻനിർത്തി പ്രവർത്തിക്കുന്ന നിലവിലുള്ള ബാങ്കിങ് സമ്പ്രദായത്തിൽ നിന്ന് ലഭിക്കുന്ന പണം ഹറാം ആയാണ് ചില വിഭാഗങ്ങൾ കണക്കാക്കുന്നത്.