മലപ്പുറം: പൊന്നാനി എംപിയും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകനെതിരെ ജപ്തി നടപടി. പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ജപ്തി നീക്കവുമായി രംഗത്തെത്തിയത്. വ്യവസായ ആവശ്യത്തിന് എടുത്ത ബാങ്ക് വായ്‌പ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി.

200 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ഇ.ടി. ഫിറോസിനെതിരെ ജപ്തി നീക്കവുമായി ബാങ്കുകൾ മുന്നോട്ട് പോവുന്നത്. ഇ.ടി ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീൽ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് നടപടി.

വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കോഴിക്കോട് സി.ജെ.എം കോടതിയുടെ ഉത്തരവ് ചുവട് പിടിച്ചാണ് ബാങ്കുകൾ ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നത്. ഈ മാസം 21 നകം വസ്തുവകകൾ ഏറ്റെടുക്കണം എന്നാണ് കോടതി നിർദ്ദേശം.

ഇ.ടി. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കോഴിക്കോട്ടെ ഫോർ ഇൻ ബസാറും ജപ്തിചെയ്യേണ്ട വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അതേസമയം, വായ്പ തിരിച്ചടയ്ക്കുമെന്നാണ് ഇ.ടി ഫിറോസിന്റെ നിലപാട്.