തിരുവനന്തപുരം : കോവിഡാനന്തരം അതിജിവനത്തിന്റെ പാതയിലുള്ള മലയാള സിനിമ മേഖലയ്ക്കു ഭീഷണിയായി മാറുകയാണ് ടെലിഗ്രാം.ടെലിഗ്രാം ആപ്പ് ബാൻ ചെയ്യണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫും സജിദ് യഹിയയും. ഫയൽ ഷെയറിങ് ആപ്പായതിനാൽ പല ആവശ്യങ്ങളും ടെലിഗ്രാമിലൂടെ നടക്കുന്നുണ്ടെങ്കിലും ഈ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണെന്ന് ബേസിൽ ജോസഫ് പറഞ്ഞു

ടെലിഗ്രാം ഒരു ആപ്പെന്ന നിലയിൽ നിരോധിക്കാൻ പറ്റില്ലായിരിക്കാം പക്ഷേ, അതിലെ ഗ്രൂപ്പുകളിലേക്കു തിയറ്റർ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നതു തടയാനുള്ള നിയമ സംവിധാനം വരേണ്ടതുണ്ട്.അത് എന്തുകൊണ്ട് വരുന്നില്ലായെ ആശങ്കയും ബേസിൽ പങ്കുവെച്ചു.

സിനിമ മേഖലയിലുള്ളവർ ഇതിനെതിരെ എത്ര തന്നെ ജാഗ്രത പുലർത്തിയാലും പുത്തൻ ചിത്രങ്ങൾ ടെലിഗ്രാമിൽ വരുന്നുണ്ടെന്നു സംവിധായകൻ സാജിദ് യഹിയയും അഭിപ്രായപ്പെട്ടു. തിയറ്ററിലും ഒടിടിയിലുമായി ഇറങ്ങുന്ന ചിത്രങ്ങൾ ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ വരുന്നതു സർവ സാധാരണമായി.ടെലിഗ്രാമിലുള്ള ഒരു ഗ്രൂപ്പിൽ സിനിമ എത്തി അതു ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്കു പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. ഈ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ലെന്നും സാജിദ് പറഞ്ഞു.

കോവിഡ് കാലത്ത് ഒടിടിയിൽ റിലീസാകുന്ന ഏതൊരും ചിത്രവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ടെലിഗ്രാമിൽ ചൂടോടെ എത്തുന്നതു പതിവായിരുന്നു. തിയറ്ററുകൾ തുറന്നതോടെ പുത്തൻ ചിത്രങ്ങളുടെ തീയറ്റർ പ്രിന്റും ടെലിഗ്രാമിൽ എത്താൻ തുടങ്ങി. ദുൽഖർ ചിത്രം കുറുപ്പാണ് ആദ്യം ടെലിഗ്രാമിൽ എത്തിയതെങ്കിൽ ഒടുവിൽ എത്തിയതു കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു സുമേഷ് ആൻഡ് രമേഷാണ്.