തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് പങ്കുള്ളതിനാൽ കേരള പൊലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ബിനീഷ് കോടിയേരിക്കെതിരേ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ആരോപണമാണിപ്പോൾ പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കുന്നത്. പി.കെ ഫിറോസിന്റെ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തിന്റെ തണലിൽ മയക്കുമരുന്ന് മാഫിയ അരങ്ങുതകർക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനമെന്നും ചെന്നിത്തല ആരോപിച്ചു.

ബിനീഷ് കോടിയേരിയടക്കമുള്ള പത്ത് പേർ അനൂബ് മുഹമ്മദിന് സഹായം നൽകിയിരുന്നതായുള്ള മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ കന്നഡ നടി രാഗിണി ദ്വിവേദിയും ഭർത്താവും ഇന്ന് ചോദ്യം ചെയ്യലിനായി കർണാടക സെൻട്രൽ ക്രൈംബ്രാഞ്ചിന് മുൻപാകെ ഹാജരാകും.