കൊച്ചി : ചികിത്സയില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനും അവര്‍ക്ക് സാന്ത്വനവും വിനോദവും നല്‍കുവാനുമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഹാസ്യ കലാരൂപമായ 'ഹോസ്പിറ്റല്‍ ക്ലൗണിങ്' അമൃത ആശുപത്രിയില്‍ അരങ്ങേറി.

ഫ്രാന്‍സില്‍ നിന്നുള്ള ക്ലൗണിങ് കലാകാരന്മാരായ പിന ബ്ലാങ്കഫോര്‍ട്ട്, ബ്രൂണോ ക്രിയസ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അവതരണം രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും വേറിട്ട അനുഭവമായി. ഫ്രാന്‍സിലെ പ്രൊഫഷണല്‍ ക്ലൗണിങ് സംഘടനയില്‍ അംഗമായ പിന 2016 ലാണ് അമൃത ആശുപത്രിയില്‍ ആദ്യമായി ഹോസ്പിറ്റല്‍ ക്ലൗണിങ് അവതരിപ്പിച്ചത്.

ഇത് നാലാം തവണയാണ് പിനയും സംഘവും കേരളത്തില്‍ എത്തുന്നത്. അമൃത ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡുകളും ഓ.പി വിഭാഗങ്ങളുമാണ് ക്ലൗണിങിന്റെ പ്രധാന വേദി.

ഈ വ്യത്യസ്ത കലാരൂപത്തെ അടുത്തറിയാനും പരിശീലനം നേടാനും ഏതാനും മലയാളി കലാകാരന്മാരും ഒപ്പമുണ്ട്. ദിനാചരണത്തിന്റെ ഭാഗമായി ബാല്യകാല അര്‍ബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പാരാമെഡിക്കല്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു.

അമൃത ആശുപത്രിയിലെ ഹെമറ്റോളജി, മെഡിക്കല്‍ ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്റര്‍നാഷണല്‍ ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ദിനം ആഘോഷം സംഘടിപ്പിച്ചത്.

അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ത്ഥന്‍, ഡോ. സൗരഭ് രാധാകൃഷ്ണന്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. രാകേഷ് എം, ഡോ. മനോജ് ഉണ്ണി, ഡോ. രഹന, ഡോ. രമാ ജി , ഡോ. ഗായത്രി എസ് എന്നിവര്‍ നേതൃത്വം നല്‍കി.