കൊച്ചി : അമൃത ആശുപത്രി ടെലി മെഡിസിന്‍ വിഭാഗത്തിന്റെയും, അട്ടപ്പാടി സ്വാമി വിവേകാനന്ദ ഹോസ്പിറ്റലിന്റെയും, ടെലി മെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരളാ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പക്ഷാഘാത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അടിമാലി 200 ഏക്കര്‍ വിവേകാനന്ദ സെന്റര്‍ ഫോര്‍ സ്‌കില്‍ ആന്റ് എക്‌സലന്‍സ് കാവുമോളയില്‍ ബില്‍ഡിംഗില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവിയും അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ വൈസ് പ്രിന്‍സിപ്പലുമായ ഡോ. ആനന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പക്ഷാഘാത വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാര്‍ പക്ഷാഘാതത്തെ കുറിച്ച് ക്ലാസ്സെടുത്തു.

ചടങ്ങില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. നാരായണന്‍, അമൃത ആശുപത്രി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം മേധാവി ഡോ. ദിനേശ് നായര്‍, വെറ്റിനറി വിഭാഗം പ്രൊഫസര്‍ ഡോ. കെ. പി. ശ്രീകുമാര്‍, ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. സി. ശ്രീകുമാര്‍, അമൃത ടെലിമെഡിസിന്‍ കോഡിനേറ്റര്‍ രജീഷ്. എം. വി. എന്നിവര്‍ പ്രസംഗിച്ചു.

ചികിത്സാ സൗകര്യങ്ങള്‍ കുറവുള്ള മേഖലയിലെ രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇന്റെര്‍നെറ്റു വഴിയോ ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെയോ വിദൂരത്തു ഉള്ള രോഗികളുമായി രോഗനിര്‍ണയവും ചികിത്സയും നല്‍കുന്ന ഒരു ആധുനീക സംവിധാനമാണ് ടെലിമെഡിസിന്‍.