കൊച്ചി: സേവനത്തിന്റെയും കാരുണ്യത്തിന്റെയും കര്‍മ്മ ക്ഷേത്രമായി വിശ്വാസമാര്‍ജ്ജിച്ച കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോസയന്‍സസ് വിഭാഗത്തിന്റെ രജത ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബ്രെയിന്‍ ഹെല്‍ത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങള്‍ക്കുമായുള്ള രാജ്യത്തെ ആദ്യത്തെ സെന്റര്‍ ഫോര്‍ ബ്രെയിന്‍ ഹെല്‍ത്ത് ആന്‍ഡ് പ്രിവന്റീവ് ന്യൂറോളജിയുടെയും ന്യൂറോ ഇമ്യൂണോളജി സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെയും ഉദ്ഘാടനം പത്മ ഭൂഷണ്‍ ഭരത് മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു.

ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാര്‍ രചിച്ച 'ചിരിയില്‍ പൊതിഞ്ഞ നോവറിവുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും സംവിധായകന്‍ ടി കെ രാജീവ് കുമാറിന് നല്‍കിക്കൊണ്ട് മോഹന്‍ലാല്‍ നിര്‍വഹിച്ചു.

ദുഃഖവും ആശങ്കകളും നിസ്സഹായതയും നിറയുന്ന ലോകത്ത് രോഗികളെ സ്‌നേഹത്തോടെയും കാരുണ്യത്തോടെയും ശുശൂഷിക്കുകയെന്നത് തപസ്സുപോലെ അനുഷ്ഠിക്കേണ്ട കര്‍മ്മമാണെന്ന് ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ധ്യാനാത്മകവും ശാന്തവുമായ സമീപനത്താല്‍ ചികിത്സാരംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ എന്ന് അമ്മ ആശംസിച്ചു .മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി.

സാഹിത്യകാരന്മാരായ പ്രഫ. എം.കെ. സാനു, സി. രാധാകൃഷ്ണന്‍, അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ പ്രേം നായര്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമറിന്റെ നേതൃത്വത്തില്‍ 'ഭാവരസ' എന്ന സാംസ്‌കാരിക പരിപാടിയും; പ്രശസ്ത സംഗീത സംവിധായകന്‍ ശരത്തിന്റെ നേതൃത്വത്തില്‍ സംഗീത നിശയും അരങ്ങേറി.അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. സൗമ്യ ജഗദീശന്‍, ഡോ. ശ്രുതി ശശികുമാര്‍ എന്നിവരുടെ നൃത്തപരിപാടികളും രജത ജൂബിലി ആഘോഷ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.