കൊച്ചി : വിനോദ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കോണ്‍ടെന്റ് ഇന്ത്യ സമ്മിറ്റ് 2026 മുംബൈയിലെ താജ് ലാന്‍ഡ്സ് എന്റില്‍ മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കും. മൂന്നു ദിവസം നീളുന്ന സമ്മിറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആഭ്യന്തര കോണ്ടന്റ് മേഖലയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം. സമ്മിറ്റിന്റെ ഭാഗമായി പാനല്‍ ചര്‍ച്ചകള്‍, പ്രത്യേക സ്‌ക്രീനിംഗുകള്‍, നെറ്റ്വര്‍ക്കിംഗ് സെഷനുകള്‍ എന്നിവ നടക്കും.

2040 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 25.5 ബില്യണ്‍ പൗണ്ട് അധികമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവച്ചത് സമ്മിറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. തന്ത്രപരമായ അന്താരാഷ്ട്ര സഹകരണങ്ങളിലൂടെ കോണ്‍ടെന്റ് മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന സമ്മിറ്റിന്റെവിശാലമായ ദൗത്യത്തിന് പുതിയ സാഹചര്യം ശക്തമായ പിന്തുണ നല്‍കും.

ഇന്ത്യയുടെ വിനോദ സമ്പദ്വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന രീതിയിലാണ് കോണ്‍ടെന്റ് ഇന്ത്യ സമ്മിറ്റ് 2026 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ശ്രേദ്ധയാകര്‍ഷിക്കുന്ന രീതിയിലുള്ള ഹൈബ്രിഡ് ഉള്ളടക്കം സൃഷ്ടിക്കുക, അന്താരാഷ്ട്ര പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിക്കുക, എഐയിലും പോസ്റ്റ്-പ്രൊഡക്ഷനിലും ഇന്ത്യയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയും സമ്മിറ്റിന്റെ ലക്ഷ്യങ്ങളാണ്. സമ്മിറ്റ് വിനോദ മേഖലയിലെ വിവിധ ഫണ്ടിംഗ് മോഡലുകളും അവലോകനം ചെയ്യും.

2025 ഏപ്രിലില്‍ നടന്ന കോണ്‍ടെന്റ് ഇന്ത്യ സമ്മിറ്റ്, അന്താരാഷ്ട്ര വിപണിയില്‍ പുതിയ പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവസരമുണ്ടെന്ന വസ്തുത മനസിലാക്കിത്തനെന്നും പ്രാദേശികമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും ലോക വേദിയില്‍ വിജയകരമാകുന്നതുമായ പുതിയ കൊണ്ടെന്റുകളിലേക്കാണ് 2026 സമ്മിറ്റ് ശ്രേദ്ധകേന്ദ്രീകരിക്കുന്നതെന്നും, സി21മീഡിയ എഡിറ്റര്‍-ഇന്‍-ചീഫ് ആന്റ് മാനേജിംഗ് ഡയറക്ടര്‍ മിസ്റ്റര്‍ ഡേവിഡ് ജെന്‍കിന്‍സണ്‍ പറഞ്ഞു.

കോണ്‍ടെന്റ് ഇന്ത്യ 2026 ധീരമായ കഥകള്‍ പറയുന്ന, പുതിയ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ കണ്ടെത്തി നല്‍കുമെന്ന് മനോജ് ദോബല്‍, സി.ഇ.ഒ. ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഡിഷ് ടി.വി. ഇന്ത്യ, പറഞ്ഞു. ആഗോള തലത്തില്‍ മത്സരിക്കുമ്പോള്‍ തന്നെ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും പുതിയ തലമുറയിലെ പ്രൊഫഷണലുകളെയും ഒരുപോലെ പിന്തുണയ്ക്കുന്ന സംവിധാനം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദോബല്‍ കൂട്ടിച്ചേര്‍ത്തു.