'നെക്സ്റ്റ്-ജെന്‍ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ വച്ച് പ്ലാനിംഗ് ബോര്‍ഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍വഹിച്ചു.

ഇന്ന് ഒരു വര്‍ഷം എന്നത് ഒരു നൂറ്റാണ്ടിനേക്കാള്‍ അധികം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാലഘട്ടമാണെന്നും 'മിഷന്‍ 2031' പോലുള്ള അഞ്ചുവര്‍ഷ പദ്ധതികളെക്കുറിച്ചാണ് സര്‍ക്കാര്‍ സംസാരിക്കുന്നത് ഈ സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ സ്വപ്നങ്ങളാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള സ്വപ്നങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഡി വൈ എഫ് ഐ യുടെ 'നെക്സ്റ്റ് ജെന്‍ കേരള' പോലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തെ ഏറ്റവും മികച്ച പ്രദേശമാക്കി, തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു മനുഷ്യനും തൊഴില്‍ തേടി മറ്റൊരു നാട്ടിലേക്ക് പോകേണ്ട ആവശ്യം ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ തുടക്കമാവാട്ടെ ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ സബ്ക്കമ്മറ്റി കണ്‍വീനര്‍ ദീപക് പച്ച സ്വാഗതവും, ഡി വൈ എഫ് ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എസ്. ആര്‍ അരുണ്‍ബാബു, പ്രൊഫ. സബ്കമ്മറ്റി തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ സതീഷ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡോ. രേഷ്മ, ആഷിക് ഇബ്രാഹിം കുട്ടി എന്നിവര്‍ പങ്കെടുത്തു.

ഭാവി കേരളത്തിന്റെ വികസനം സംബന്ധിച്ച യുവ പ്രൊഫഷണലുകളുടെ അഭിപ്രയങ്ങളും ആശയങ്ങളും പങ്കു വയ്ക്കാന്‍ അവസരമൊരുക്കികൊണ്ടു നടത്തുന്ന പരിപാടിയാണ് നെക്സ്റ്റ്-ജെന്‍ കേരള - തിങ്ക് ഫെസ്റ്റ് 2026.

കേരളം തുറന്നു തരുന്ന സാധ്യതകളെയും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെയും ഒരു പോലെ മനസിലാക്കി അടുത്ത തലമുറ കേരളം പടുത്തുയര്‍ത്താന്‍ മലയാളി യുവജനങ്ങളുടെ ക്രിയാത്മമായ ആശയങ്ങള്‍ പങ്കു വയ്ക്കുന്നതിനുള്ള വേദിയാകും മൂന്ന്മാസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ വഴി ഒരുക്കുക. 'Think Infinite' ( അനന്തമായ ചിന്തിക്കുക) എന്ന ആശയമാണ് ഫെസ്റ്റ് മുന്നോട്ട് വെക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി 'Join Us' ക്യാമ്പയിനിലൂടെ യുവ പ്രൊഫഷണലുകളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കും. കേരളത്തിന്റെയും തങ്ങള്‍ ജീവിക്കുന്ന മണ്ഡലത്തിന്റെയും വികസനത്തെ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍ രേഖപ്പെടുത്താന്‍ അവസരമുണ്ടാകും.

പൊതു ജനാരോഗ്യം, പൊതു ഗതാഗതം, ഉന്നത വിദ്യാഭ്യാസം, സ്ത്രീ പങ്കാളിത്തം, ടൂറിസം, കാലാവസ്ഥ വ്യതിയാനം, ന്യൂ എനര്‍ജി, വ്യവസായം, സ്‌പോര്‍ട്‌സ്, കൃഷി എന്നീ പത്ത് മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ നടക്കുക. ഈ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും മുന്നിലുള്ള വെല്ലുവിളികളും സ്വീകരിക്കേണ്ട വികസന വഴികളും ചര്‍ച്ച ചെയ്യുന്ന 'ചാപ്റ്റര്‍ ഇവന്റുകള്‍' 10 ജില്ലകളിലായി ഡിസംബര്‍ മാസത്തില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും.

കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യുന്ന ഡെവലപ്മെന്റ് ക്വിസ്, റാപ് ഫെസ്റ്റിവല്‍, ട്രഷര്‍ ഹണ്ട് , എക്‌സിബിഷന്‍ തുടങ്ങി ക്രിയാത്മകമായ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പരിപാടിയുടെ സമാപനസമ്മേളനം 2026 നടക്കും.