പാലക്കാട് : മൂന്നാംഘട്ട അലോട്‌മെന്റ് പൂര്‍ത്തിയായിട്ടും ജില്ലയില്‍ തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. നിലവില്‍ ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ച 45893 വിദ്യാര്‍ത്ഥികളില്‍, 18830 വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭിക്കാതെ പുറത്താണ്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് ഇല്ലാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത് അനീതിയാണ് .

പത്താം ക്ലാസ്സ് പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്ന തരത്തില്‍ മതിയായ സ്ഥിരം ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി നേതാക്കള്‍ ഹൈവേ ഉപരോധിച്ചത്. ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്ന് രാവിലെ 10 ഓടെ ആരംഭിച്ച മാര്‍ച്ച് കെ.എസ്. ആര്‍. ടി.സി സ്റ്റാന്‍ഡിനു മുമ്പിലായി റോഡ് ഉപരോധിക്കുകയും, തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിര്‍ അഹ്‌സന്‍, ജില്ലാ ജനറല്‍ സെക്രട്ടറി റസീന ആലത്തൂര്‍, സെക്രട്ടറി സുല്‍ഫികര്‍, സിറാജുല്‍ ഹസ്സന്‍, റാബിയത്തുല്‍ ബുഷറ, റുമാന ആസിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.