ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും, ഈ മേഖലയുടെ ഭാവി വികസന പ്രക്രിയ രൂപപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഉള്‍നാടന്‍ ജലപാത വികസന കൗണ്‍സിലിന്റെ (ഐ ഡബ്ല്യു ഡി സി) മൂന്നാമത് സമ്മേളനം (ഐഡബ്ല്യുഡിസി 3.0) 2026 ജനുവരി 23 ന് കൊച്ചിയില്‍ നടക്കും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പു മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ അധ്യക്ഷത വഹിക്കും. തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പു സഹമന്ത്രി ശ്രീ ശാന്തനു താക്കൂര്‍, വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇതോടനുബന്ധിച്ച്, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ജലഗതാഗതം കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങള്‍ക്ക് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി തുടക്കം കുറിക്കും. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതികള്‍ക്കായുള്ള കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടുള്ള നിരവധി കരാറുകളിലും ഈ സമ്മേളനത്തില്‍ ഒപ്പുവെക്കുമെന്നുമാണ് പ്രതീക്ഷ.

സുസ്ഥിര നഗര ജലഗതാഗത സംവിധാനം കെട്ടിപ്പടുക്കുക, ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, യാത്രാ ഗതാഗതത്തിനായി ഹരിത യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, നദീ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുക, ഡിജിറ്റല്‍, സുസ്ഥിര രീതികള്‍ നടപ്പിലാക്കുക എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ ഉള്‍പ്പെടുന്നതാണ് ഐഡബ്ല്യുഡിസി 3.0 യുടെ അജണ്ട. ഉള്‍നാടന്‍ ജലപാതകള്‍ക്കായുള്ള നിയന്ത്രണ ചട്ടക്കൂട് അവലോകനം ചെയ്യുകയും നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ ഉള്‍നാടന്‍ ജലഗതാഗത പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും.

ഉള്‍നാടന്‍ ജലപാതകളുടെ വിപുലമായ ശൃംഖലയ്ക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. ഇന്ധനക്ഷമവും, പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കായുള്ള പാശ്ചാത്തലം സൃഷ്ട്ടിച്ചു കൊണ്ട്, പ്രതിവര്‍ഷം 145 ദശലക്ഷം ടണ്ണിലധികം ചരക്ക് നീക്കം രാജ്യത്ത് നടക്കുന്നുണ്ട്. റെയില്‍, റോഡ് ശൃംഖലകളുടെ അമിതഭാരം കുറച്ച് റോള്‍-ഓണ്‍-റോള്‍-ഓഫ് (റോ-റോ) വാഹന ഗതാഗതം, നദി ക്രൂയിസ് ടൂറിസം തുടങ്ങിയ സംരംഭങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്ന കൃത്യം നടപ്പിലാക്കുന്നത് ഉള്‍നാടന്‍ ജലപാതകളാണ്. 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെയുള്ള 111 ദേശീയ ജലപാതകളില്‍ 32 എണ്ണം നിലവില്‍ ചരക്കു ഗതാഗതത്തിനും യാത്രക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് (ഐ ഡബ്ലിയു എ ഐ ) ഈ ജലപാതകളുടെ വികസനം, പരിപാലനം, നിയന്ത്രണം എന്നിവയുടെ പ്രാഥമിക ഉത്തരവാദിത്തം.

ദേശീയ ജലപാതകളിലെ ചരക്ക് നീക്കം 2013-14 ല്‍ 18 ദശലക്ഷം ടണ്ണില്‍ നിന്ന് 2024-25 ല്‍ 145.84 ദശലക്ഷം ടണ്ണായി വര്‍ദ്ധിച്ചിട്ടുണ്ട്. 2024-25-ല്‍ യാത്രക്കാരുടെ ഗതാഗതം 7.64 കോടിയായും വര്‍ധിച്ചിട്ടുണ്ട്. 'ജല്‍വാഹക്' കാര്‍ഗോ പ്രമോഷന്‍ സ്‌കീം, റോഡ്, റെയില്‍ എന്നിവയില്‍ നിന്ന് ജലപാതകളിലേക്ക് ചരക്ക് മാറ്റം പ്രോത്സാഹിപ്പിക്കല്‍, ടെര്‍മിനല്‍ വികസനത്തിലും പ്രവര്‍ത്തനങ്ങളിലും ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന 'ജല്‍ സമൃദ്ധി' തുടങ്ങിയ പരിവര്‍ത്തനാത്മക സംരംഭങ്ങളിലൂടെ കൂടുതല്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, ഉള്‍നാടന്‍ ജലപാതകളുടെ ഭാവി രൂപപ്പെടുത്തുന്നതിനായി നയരൂപകര്‍ത്താക്കളെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു യഥാര്‍ത്ഥ സഹകരണ ദേശീയ വേദിയായി ഐ ഡബ്ലിയു ഡി സി മാറിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന താത്പര്യങ്ങളെ വിന്യസിക്കുന്നതിനും, നയപരമായ ലക്ഷ്യങ്ങള്‍ പ്രായോഗിക ഫലങ്ങളാക്കി മാറ്റുന്നതിനും, ഹരിതവും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗത ആവാസവ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള, ഒരു ഉത്തേജകമായി കേന്ദ്ര മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ ഐ ഡബ്ലിയു ഡി സി യെ മാറ്റിക്കഴിഞ്ഞു. സുസ്ഥിരതയും സമൂഹ പങ്കാളിത്തവും സംയോജിപ്പിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി, ഇന്ത്യയുടെ നദീതട പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുകയും ചരക്കു ഗതാഗതത്തിനും യാത്രക്കാര്‍ക്കും ഇഷ്ടപ്പെട്ട ഗതാഗത മാര്‍ഗ്ഗമായി ഉള്‍നാടന്‍ ജലപാതകളെ പുനഃസ്ഥാപിക്കുകയും ചെയ്യുകയാണ് ഉള്‍നാടന്‍ ജലപാത വികസന കൗണ്‍സില്‍. 2024-ലും 2025-ലും നടന്ന ഉള്‍നാടന്‍ ജലപാത വികസന കൗണ്‍സിലിന്റെ സമ്മേളനങ്ങള്‍ക്ക് ശേഷം കൈവരിച്ച പുരോഗതി ഏകീകരിക്കാനും, പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്താനും, സംസ്ഥാനങ്ങളുമായി കൂടുതല്‍ പങ്കാളിത്തത്തോടെ ഹരിത, സാങ്കേതികവിദ്യാധിഷ്ഠിത ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കാനും, ഉള്‍നാടന്‍ ജലപാത വികസന കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം ലക്ഷ്യമിടുന്നു,' ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുനില്‍ പാലിവാള്‍ പറഞ്ഞു.

ഉള്‍നാടന്‍ ജലഗതാഗത മേഖലയുടെ സാധ്യതകളും നേട്ടങ്ങളും വിലയിരുത്തുന്നതിനും, ഭാവിയിലെ വളര്‍ച്ചയ്ക്കും വികാസത്തിനും വ്യക്തമായ രൂപരേഖ തയ്യാറാക്കുന്നതിനുമുള്ള ഒരു ക്രീയാത്മക വേദിയായി കൊച്ചിയില്‍ നടക്കുന്ന ഐ ഡബ്ല്യു ഡി സി 3.0 സമ്മേളനം മാറുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ ദേശീയ ജലപാത-3, ദേശീയ ജലപാത-8, ദേശീയ ജലപാത-9, ദേശീയ ജലപാത-13, ദേശീയ ജലപാത-59 എന്നിങ്ങനെ അഞ്ച് ദേശീയ ജലപാതകളാണുള്ളത്. ആകെ 465.89 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഇവയില്‍ ദേശീയ ജലപാത- 3, ദേശീയ ജലപാത- 8, ദേശീയ ജലപാത- 9 എന്നിവ നിലവില്‍ പ്രവര്‍ത്തനക്ഷമമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.559 ദശലക്ഷം ടണ്‍ ചരക്ക് ഗതാഗതം ഇവയിലൂടെ സാധ്യമായി. കൊച്ചി മെട്രോയുടെ വിജയത്തെത്തുടര്‍ന്ന്, ആലപ്പുഴ, കൊല്ലം ജില്ലകളിലെ നഗര ജലഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തൃക്കുന്നപ്പുഴ ലോക്ക് ഗേറ്റിന്റെ നവീകരണം, ദേശീയ ജലപാത-3 ലെ കോവില്‍ത്തോട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഉള്‍നാടന്‍ ജലഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഐ ഡബ്ലിയു ഡി സി 3.0 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെയര്‍വേ വികസനം, ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന സര്‍ക്കാരുമായി ഏകോപിപ്പിച്ച് ഡ്രെഡ്ജ് ചെയ്ത വസ്തുക്കള്‍ നീക്കം ചെയ്യല്‍ തുടങ്ങിയയിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളും ചര്‍ച്ച ചെയ്യും.