കോഴിക്കോട്: മര്‍കസ് ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്‍ഡ് കമ്യൂണിറ്റി ഇഫ്താറില്‍ നോമ്പുതുറന്ന് നാലായിരത്തോളം വിശ്വാസികള്‍. ഏറെ പവിത്രമായ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ സമ്മേളനമാണ് മര്‍കസില്‍ നടക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളും മൂല്യങ്ങളും വിളംബരം ചെയ്യുന്ന സമ്മേളനം പുലര്‍ച്ചെ ഒരുമണിവരെ നീളും.

വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി രാജ്യത്തുടനീളമുള്ള മര്‍കസ് സ്ഥാപനങ്ങളിലും മസ്ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന ഇഫ്താര്‍ സംഗമങ്ങളുടെ തുടര്‍ച്ചയായി വിപുലമായ രൂപത്തിലാണ് ഗ്രാന്‍ഡ് കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചത്. ഇഫ്താറിന് ശേഷം പതിവ് ആരാധനകള്‍ക്ക് പുറമെ അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍, ഹദ്ദാദ്, ഖസ്വീദതുല്‍ വിത്രിയ്യ പാരായണങ്ങള്‍ മസ്ജിദുല്‍ ഹാമിലിയില്‍ നടക്കുന്നുണ്ട്.