കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി വയനാട് ടൌണ്‍ഷിപ്പിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് Rs 28,66,918.00/- (28.67 ലക്ഷം) രൂപ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരും ചീഫ് സെക്രട്ടറി ജയതിലക് ഐ എ എസ്, എസ് സുഹാസ് ഐ എ എസ് (സ്‌പെഷ്യല്‍ ഓഫീസര്‍ വയനാട് ടൌണ്‍ഷിപ്പ് പ്രൊജക്ട്), അനുപമ ഐ എ എസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രതിധ്വനി സ്റ്റേറ്റ് കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, ടെക്നോപാര്‍ക്ക് പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍, രാഹുല്‍ ചന്ദ്രന്‍, പ്രശാന്തി പി എസ്, സനീഷ് കെ പി എന്നിവര്‍ പ്രതിധ്വനിയെ പ്രതിനിധീകരിച്ചു ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ 1156 ഐ ടി ജീവനക്കാരാണ് പ്രതിധ്വനിയുടെ വയനാട് ടൌണ്‍ഷിപ്പിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് (https://help.prathidhwani.org/). തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നീ പ്രതിധ്വനി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഈ ഫണ്ട് സമാഹരിച്ചത്.

രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന പ്രതീക്ഷയിലാണ് പ്രതിധ്വനി ഫണ്ട് സമാഹരിച്ചു തുടങ്ങിയത്. എന്നാല്‍ ആധുനിക രീതിയിലുള്ള ടൗണ്‍ഷിപ്പില്‍ ഒരു വീടിനു 20 ലക്ഷം രൂപയാകും എന്ന് ടൌണ്‍ഷിപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു. അത് പ്രകാരം ഒരു വീടും ബാക്കി തുക 8.67 ലക്ഷം രൂപ ടൗണ്‍ഷിപ്പിലെ മറ്റു സൗകര്യങ്ങള്‍ക്കായും ആണ് പ്രതിധ്വനി നല്‍കിയത്.

പ്രതിധ്വനിയുടെ ക്യാമ്പയിനുമായി സഹകരിച്ച ഐ ടി ജീവനക്കാര്‍ക്കുള്ള നന്ദി എത്ര പ്രകടിപ്പിച്ചാലും മതിയാകില്ല. നമ്മുടെ നാട് പ്രതിസന്ധി നേരിടുമ്പോള്‍ അതിനു താങ്ങായി ഐ ടി ജീവനക്കാരും മുന്‍നിരയില്‍ ഉണ്ടാകുമെന്നു തുടര്‍ച്ചയായി തെളിയിക്കുന്നതാണ് ഈ ഉദ്യമത്തിന് പ്രതിധ്വനിക്ക് ലഭിച്ച പിന്തുണ. അത് തുടരണം എന്ന് പ്രിയപ്പെട്ട ഐ ടി ജീവനക്കാരോട് പ്രതിധ്വനി അഭ്യര്‍ത്ഥിക്കുന്നു.