കൊച്ചി: സമുദ്ര മേഖലയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത അംഗീകാരമായ നാഷണല്‍ മാരിടൈം വരുണ അവാര്‍ഡ് സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നല്‍കുന്ന അവാര്‍ഡ്, മുംബൈയില്‍ നടന്ന ദേശീയ സമുദ്ര ദിനാഘോഷ വേളയിലാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും ദേശീയ സമുദ്ര ദിനാഘോഷ (സെന്‍ട്രല്‍) കമ്മിറ്റി ചെയര്‍മാനുമായ ശ്രീ ശ്യാം ജഗന്നാഥന്‍, ഐഎഎസ്, അവാര്‍ഡ് സമ്മാനിച്ചു. രാജ്യത്തിന്റെ സമുദ്ര ഭൂപ്രകൃതിയെ ഗണ്യമായി രൂപപ്പെടുത്തിയ സുസ്ഥിരവും അസാധാരണവുമായ സംഭാവനകളെയാണ് ദേശീയ സമുദ്ര വരുണ അവാര്‍ഡ് അംഗീകരിക്കുന്നത്.

'ഈ ബഹുമതി ഒരു വ്യക്തിയുടെ മാത്രം അംഗീകാരമല്ല, മറിച്ച് എന്നോടൊപ്പം ഈ യാത്രയില്‍ സഞ്ചരിച്ച ഓരോ നാവികരുടെയും സഹപ്രവര്‍ത്തകരുടെയും ഉപദേഷ്ടാക്കളുടെയും സഹകരണത്തിന്റെ പ്രതിബദ്ധത കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. അവസരങ്ങളും, ആജീവനാന്ത പഠനം, മറ്റുള്ളവരുടെ ജീവിതത്തിന് അര്‍ത്ഥവത്തായ സംഭാവന നല്‍കാനുള്ള അവസരം എന്നിങ്ങനെ എല്ലാം എനിക്ക് നല്‍കിയ ഒരു മേഖല കൂടിയായ ഷിപ്പിംഗ് വ്യവസായത്തെ സേവിക്കാനുള്ള പദവി ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ അവാര്‍ഡ് കുറച്ച് യുവാക്കളെയെങ്കിലും കടലിലെ ജീവിതങ്ങള്‍ പരിഗണിക്കാന്‍ പ്രചോദനം നല്‍കുവാനോ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് എന്ത് നേടാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍, ഇതിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം തന്നെ നിറവേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 ട്രില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക ലക്ഷ്യത്തിന് അനുസൃതമായി ഇന്ത്യന്‍ സര്‍ക്കാര്‍ സമുദ്ര പരിഷ്‌കരണം നടക്കുന്ന നിര്‍ണായക നിമിഷത്തിലാണ് ഈ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.