കാലങ്ങള്‍ക്ക് മുമ്പേ സഞ്ചരിച്ച വിദ്യാഭ്യാസ വിചക്ഷണനാണ് രവീന്ദ്രനാഥ ടാഗോര്‍. വിദ്യാഭ്യാസമെന്നത് അറിവ് മാത്രമല്ല, മനുഷ്യനാകാനുള്ള പരിശീലനമാണെന്ന് ഉദ്‌ഘോഷിച്ച ടാഗോര്‍, ജീവിതവും പഠനവും ഒരുമിച്ച ഒരു മനുഷ്യസ്‌നേഹിയായിരുന്നുവെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ രവീന്ദ്രനാഥ ടാഗോര്‍ സ്റ്റഡീസ് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ കാലടി മുഖ്യ കാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു പ്രൊഫ. സിസ തോമസ്.

അറിവിനൊപ്പം മനുഷ്യകേന്ദ്രീകൃതവും സൃഷ്ടിപരവുമായ ഒരു വിദ്യാഭ്യാസ രീതി അവലംബിച്ച ടാഗോറിന്റെ ലോകത്തില്‍ സാഹിത്യം, സംഗീതം, വിദ്യാഭ്യാസം, പ്രകൃതി, മാനവികത എന്നിവയെല്ലാം ഒരുപോലെ ചേര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസത്തെയും മനുഷ്യത്വത്തെയും ഒരുമിപ്പിച്ച ടാഗോറിന്റെ വിദ്യാഭ്യാസ ദര്‍ശനം വെറും അറിവ് സമ്പാദനത്തില്‍ മാത്രം ഒരുങ്ങിയതല്ല; മറിച്ച് മനുഷ്യനെ സമഗ്രമായി വളര്‍ത്തുന്ന പ്രക്രിയയായാണ് അദ്ദേഹം കണ്ടത്, പ്രൊഫ. സിസ തോമസ് പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ ബഹുമുഖ ലോകങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് അധ്യക്ഷനായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. ശ്രീകല എം. നായര്‍, പ്രൊഫ. രാജി ബി. നായര്‍, പ്രൊഫ. സി. എം. മനോജ്കുമാര്‍, പ്രൊഫ. സജിത കെ. ആര്‍, പ്രൊഫ. ആര്‍. ഡി. സുനില്‍ കുമാര്‍, പ്രൊഫ. മഞ്ജു ഗോപാല്‍, ഡോ. ടി. ജി. ജ്യോതിലാല്‍, ശ്യാംജിത്ത് കെ. എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. അമൃത് സെന്‍, പ്രൊഫ. പി. സി. മുരളീമാധവന്‍, പ്രൊഫ. ശ്രീകല എം. നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൃഷ്ണപ്രസാദ് എം., പ്രൊഫ. അംബിക കെ. ആര്‍, മരിയ മാത്യൂസ്, പ്രൊഫ. സൂസന്‍ തോമസ്, ഐശ്വര്യ സുരേഷ് കുമാര്‍, ഡോ. ബിന്ദു ആര്‍,, ധന്യ പി. എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു