തിരുവനന്തപുരം: സാമൂഹിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പോരാട്ടത്തിന് രചനയിലൂടെയും തെരുവുകളിലും നേതൃത്വം നല്‍കിയ പോരാളിയായിരുന്നു അന്തരിച്ച പ്രശസ്ത സാമൂഹിക പ്രവര്‍ത്തകന്‍ കെ. കെ കൊച്ചെന്ന് ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ് ടി.എന്‍.ജി ഹാളില്‍ സംഘടിപ്പിച്ച കെ. കെ കൊച്ച് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ തുല്യ പൗരത്വമെന്ന മൗലികാവകാശത്തെ റദ്ദ് ചെയ്യാനുള്ള ആസൂത്രണമാണ് ജാതി വിവേചനത്തിലൂടെ ഭരണകൂടവും സവര്‍ണ സമൂഹവും ശ്രമിക്കുന്നത്. ജാതി സമൂഹങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന പൊതുബോധത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയ മേഖലയില്‍ പോരാട്ടം നടത്തിയുമാണ് കെ. കെ കൊച്ച് പ്രതിരോധം തീര്‍ത്തത്.

കേരള ഭൂപരിഷ്‌കരണ നിയമം സമൂഹത്തോടുള്ള വഞ്ചനയായിരുന്നുവെന്ന് പ്രഖ്യാപിച്ച അദ്ദേഹം ചെങ്ങറ ഉള്‍പ്പെടെയുള്ള സമരത്തില്‍ സജീവമായി നിലയുറപ്പിച്ചു കൊണ്ടാണ് അത് തെളിയിച്ചത്. വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിലൂടെ രൂപപ്പെടുന്ന ബഹുജന രാഷ്ട്രീയത്തിനാണ് ഭാവി ഇന്ത്യയെ നിര്‍മിക്കാന്‍ കഴിയുകയെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ദളിതന്‍' എന്ന പുസ്തകത്തിലൂടെ കീഴാള സമൂഹത്തിന്റെ മുന്നേറ്റങ്ങളെയും പ്രതിരോധത്തെയുമാണ് അദ്ദേഹം വിവരിച്ചത്. സാമൂഹിക നീതി അടിസ്ഥാനപ്പെടുത്തിയുള്ള ബഹുജന മുന്നേറ്റത്തിലൂടെ വിഭവവും അധികാരവും പ്രാതിനിധ്യവും നേടിയെടുക്കാനുള്ള ആഹ്വാനമാണ് കൊച്ചേട്ടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആവശ്യപ്പെടുന്നതെന്ന് ഡോ. മോഹന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ് അധ്യക്ഷത വഹിച്ചു. KPMS സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. വിജയകുമാര്‍, CMP സംസ്ഥാന സെക്രട്ടറി എം. ടി ഷാജു, എഴുത്തുകാരന്‍ ജെ. രഘു, ടി.കെ വിനോദന്‍ (ലെഫ്റ്റ് ക്ലിക്), SDPI തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീന്‍ മന്നാനി, ഡോ. അംബേദ്ക്കര്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രതിനിധി കരകുളം സത്യകുമാര്‍, സംഗീതജ്ഞന്‍ എ.എസ് അജിത് കുമാര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ തുടങ്ങിയ സാമൂഹിക - രാഷ്ട്രീയ നേതാക്കള്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹിം സ്വാഗതവും ജില്ല വൈസ് പ്രസിഡണ്ട് ഷാഹിദ ഹാറൂണ്‍ നന്ദിയും പറഞ്ഞു.