മുംബൈ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബായുടെ മുംബൈ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഫാദര്‍ ജോസഫ് വാഴയില്‍ ഭദ്രാസന ഭാരവാഹികളായ ഫാദര്‍ ബിനോയ് നെല്ലിക്കാതുരുത്തേല്‍, അഡ്വക്കേറ്റ് പി പി ജിമ്മി, ടി. എ ജോര്‍ജുകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.

അന്നേ ദിവസം വൈകിട്ട് 5. 30ന് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മുളണ്ട് സിറ്റി ഓഫ് ജോയ് ജംഗ്ഷനില്‍ നിന്നും സെന്റ് ഗ്രിഗോറിയോസ് പള്ളിയിലേക്ക് ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നും ഉള്ള വൈദീകരും വിശ്വാസികളും ചേര്‍ന്ന് വരവേല്‍പ്പ് നല്‍കും. 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഫാദര്‍ മാത്യൂസ് ചാലപ്പുറത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിണ്ടേ, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി പ്രതാപ് സര്‍നായിക്ക്, വിവിധ സഭ മേലധ്യക്ഷന്മാരായ ഡോ. മാത്യൂസ്മാര്‍ പക്കോമിയോസ് [മലങ്കര കാത്തലിക്] ഡോ. ജോസഫ് മാര്‍ ഇവാനിയോസ് [മാര്‍ത്തോമാ] ബിഷപ്പ് പ്രഭു ഡി ജബമണി [സി .എന്‍ .ഐ] ശ്രീകാന്ത് ഷിണ്ടേ എം.പി, സഞ്ജയ് ദിനാപ്പാട്ടില്‍ എം .പി, മിഹര്‍ കോളേച്ച എം.എല്‍.എ, ചരണ്‍ സിംഗ് ചപ്ര എം. എല്‍. സി, ഫാ. ബിനോയി വര്‍ഗീസ്, ജെറി ഡേവിഡ് ,ഫാ. ജോസഫ് വാഴയില്‍ , ടി .എ ജോര്‍ജ് കുട്ടിഎന്നിവര്‍ പ്രസംഗിക്കും.

നാലിന് രാവിലെ ഏഴിന് നെരുള്‍ സെന്‍തോമസ് പള്ളിയില്‍ സ്വീകരണം. 7 30ന് പ്രഭാത പ്രാര്‍ത്ഥന, 8. 30 ന് വി. കുര്‍ബാന, പത്തിന് പ്രസംഗം, 10:30ന് ആശിര്‍വാദം. വൈകിട്ട് 4 .30ന് കാലാപൂരില്‍ സ്‌കൂള്‍ മന്ദിരം റിട്ടയര്‍മെന്റ് ഹോം എന്നിവയുടെ ശിലാസ്ഥാപനവും കാതോലിക്കാ ബാവ നിര്‍വഹിക്കും. ശ്രീരംഗ സി ബര്‍ണേ എം.പി, മഹേന്ദ്ര എസ് തോര്‍വെ എം എല്‍ എ, ഈ വി തോമസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ഫാദര്‍ സജി കാരാവള്ളി, തോമസ് എബ്രഹാം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ചെറിയാന്‍ കിടങ്ങന്നൂര്‍.