നാഗ്പൂര്‍: ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഭാരത സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആര്‍ എസ് എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗ്ലാദേശില്‍ അധികാരമാറ്റത്തിനായുള്ള പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് ആര്‍എസ്എസ് കാണുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍, കൊള്ള, തീവെപ്പ്, സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍, ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവ അസഹനീയമാണ്, ആര്‍എസ്എസ് അതിനെ ശക്തമായി അപലപിക്കുന്നു.

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ ഉടനടി കര്‍ശനമായി തടയുമെന്നും ഇരകളുടെ ജീവനും സ്വത്തും മാനവും സംരക്ഷിക്കാന്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഈ ഗുരുതരമായ സാഹചര്യത്തില്‍, ലോക സമൂഹവും ഭാരതത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബംഗ്ലാദേശില്‍ പീഡനത്തിന് ഇരയാകുന്ന ഹിന്ദു, ബുദ്ധ, മുതലായ വിഭാഗങ്ങള്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സര്‍കാര്യവാഹ് അഭ്യര്‍ത്ഥിച്ചു.

അയല്‍പക്കത്തെ സൗഹൃദരാജ്യമെന്ന നിലയില്‍ ഉചിതമായ പങ്ക് വഹിക്കാന്‍ ശ്രമിക്കുന്ന ഭാരത സര്‍ക്കാരിനോട്, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ബൗദ്ധര്‍ക്കും മറ്റും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ദത്താത്രേയ ഹൊസബാളെ അഭ്യര്‍ത്ഥിച്ചു.