പട്ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ എൻഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷം കടന്നു. 128സീറ്റുകളിലാണ് എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം തുടക്കത്തിലെ കുതിപ്പിന് ശേഷം ആർജെഡി പിന്നോട്ടു പോകുന്ന കാഴ്‌ച്ചയാണ് നടന്നത്. അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുന്നത് വളരെ മന്ദരഗതിയിലാണ്. മാത്രമല്ല, ലീഡുള്ള 70തോളം മണ്ഡലങ്ങളിൽ സ്ഥിതിഗതികൾ എപ്പോഴും മാറിമറിയാവുന്ന നിലയാണ് ഉള്ളത്. ഇവിടങ്ങളിൽ ആയിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എല്ലാം മാറിമറിയാനുള്ള സാധ്യതയുമുണ്ട്.

എൻ.ഡി.എ 127
(ബിജെപി - 74 ജെ.ഡി.യു -47 മറ്റുള്ളവർ -06)

മഹാസഖ്യം 104
(ആർ.ജെ.ഡി 64 കോൺഗ്രസ്? -21, സിപിഐ.എം.എൽ -13, മറ്റുള്ളവർ -06)

എൽ.ജെ.പി -2
മറ്റുള്ളവർ-10

ആദ്യ മണിക്കൂറുകളിൽ ആർജെഡി വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന്റെ ലീഡ് നില എത്തിയിരുന്നു. എന്നാൽ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. എൻഡിഎ നേട്ടമുണ്ടാക്കിയെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ജെഡിയു 53 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് ജെഡിയു 53ലേക്ക് എത്തിയിരിക്കുന്നത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായി. 72 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം, തേജസ്വി യാദവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ആർജെഡിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 2015ൽ 80 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ പാർട്ടി നിലവിൽ 64 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യത്തിനൊപ്പം മത്സരിച്ച കോൺഗ്രസ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കഴിഞ്ഞതവണ 27 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 70 സീറ്റുകളിലാണ് മത്സരിച്ചത്. നിലവിൽ 21 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

അതേസമയം, മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപാർട്ടികൾക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി. പതിനേഴ് സീറ്റുകളിലാണ് ഇടത് പാർട്ടികൾ ലീഡ് ചെയ്യുന്നത്. സിപിഐഎംഎൽ ആണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. പതിനൊന്ന് സീറ്റുകളിൽ സിപിഐഎംഎൽ ലീഡ് ചെയ്യുന്നുണ്ട്. ആറ് സീറ്റുകളിൽ മത്സരിച്ച സിപിഐ, മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. നാല് സീറ്റുകൾ മത്സരിച്ച സിപിഎം, രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ചിരാഗ് പാസ്വാന്റെ എൽജെപി രണ്ട് സീറ്റുകളിൽ മുന്നിലാണ്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ചിരാഗിന്റെ നിലപാടുകൾ സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.മഹാസഖ്യം വിട്ട് എൻഡിഎയ്ക്കൊപ്പം പോയ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച് എ എം തകർന്നടിഞ്ഞു. ജിതൻ റാം മാഞ്ചി മത്സരിക്കുന്ന മണ്ഡലമായ ഇമാം ഗഞ്ചിലും എച്ച് എ എം പിന്നിലാണ്. എൻഡിഎ സഖ്യകക്ഷിയായ വികാസ് ശീൽ ഇൻസാഫ് പാർട്ടി അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മൂന്നാംമുന്നണിയായി മത്സരിച്ച ബിഎസ്‌പി എഐഎംഐഎം സഖ്യം രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.