പത്തനംതിട്ട: പശ്ചിമ ബംഗാളിൽ നിന്ന് പതിനേഴുകാരിയുമായി കടന്ന യുവാവിനെ പോക്സോ നിയമപ്രകാരം ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ട ഓമല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന ബിമൽ നാഗ് ബെൻഷി (24 )യെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് റായ്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു .അവിടെ ശക്തിവാഹൻ എന്ന സംഘടന റായ്ഗഞ്ച് പൊലീസിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. യുവാവിന്റെയും പെൺകുട്ടിയുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കായംകുളത്തുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചു.

ആലപ്പുഴ ജില്ലാ ്രൈകം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഓമല്ലൂരിൽ കണ്ടെത്തി പെൺകുട്ടിയെ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഏൽപ്പിക്കുകയും ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുമായി പ്രണയത്തിലായ യുവാവ് തട്ടിക്കൊണ്ടുവന്ന്, ഇയാളുടെ താമസസ്ഥലത്തെ കുടുസ്സുമുറിയിൽ അടച്ചിട്ടു. അഞ്ചു ദിവസം മുമ്പാണ് പ്രതി സ്ഥാപനത്തിൽ ജോലിക്ക് കയറിയത്, ലൈംഗിക അതിക്രമത്തിന് ഇരയായതായി വ്യക്തമായ പത്തനംതിട്ട പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തതും തുടർ നടപടികൾ കൈകൊണ്ടതും. പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാനുള്ള നടപടി പൊലീസ് സ്വീകരിച്ചു.