തിരുവനന്തപുരം: നിർണായക സ്വാധീനമുള്ള എ-ക്ലാസ് മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കുന്നതടക്കം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ദേശീയ നേതൃത്വം വച്ചത് വലിയ കടമ്പ. കേരളത്തിലും ഭരണംപിടിക്കാൻ ഉതകുന്ന വിധത്തിൽ വോട്ട് വർധന ഉണ്ടാകണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയത്. പതിനായിരത്തിൽ താഴെ വോട്ടുള്ള മണ്ഡലങ്ങൾ ഇനി ഉണ്ടാകരുതെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 98 സീറ്റുകളിൽ മത്സരിച്ച പാർട്ടി 20 സീറ്റുകളിൽ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് നേടിയിരുന്നു. ഇതിൽ 10 മണ്ഡലങ്ങളിൽ നാൽപതിനായിരത്തിന് മുകളിലുമെത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങൾ 20-നിന്ന് 34-ൽ എത്തി. ഈ മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം ഉണ്ടാകണമെന്നാണ് നിർദ്ദേശം. അതോടൊപ്പം തൊട്ടുപിറകിലുള്ള മണ്ഡലങ്ങൾ എ ക്ലാസിലേക്ക് എത്തിക്കണം.

ബിജെപി. സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക അന്തിമമാക്കാൻ കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിലടക്കം നിർദേശങ്ങൾ മുന്നോട്ടുവച്ചു.

തിങ്കളാഴ്ച കോർകമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും യോഗം ചേരുന്നുണ്ട്. അതിനുശേഷം കേന്ദ്രഘടകത്തിന്റെ ക്ഷണം കിട്ടുന്ന മുറയ്ക്ക് പട്ടികയുമായി നേതാക്കൾ ഡൽഹിക്കുപോകും. ശനിയാഴ്ചയോടെ ആദ്യഘട്ടപട്ടിക പ്രഖ്യാപിക്കാമെന്നാണ് കരുതുന്നത്.

വിജയയാത്രയുടെ സമാപനത്തിന് ശനിയാഴ്ച രാത്രി വൈകി തിരുവനന്തപുരത്തെത്തിയ അമിത്ഷായുമായി പുലർച്ചെ രണ്ടുമുതൽ മൂന്നുവരെ കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, പ്രൾഹാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ ചർച്ച നടത്തിയിരുന്നു. സംഘടനാകാര്യങ്ങളും തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായിരുന്നു പ്രധാന വിഷയമായത്.

ഇതുവരെ ഉയർന്നുകേട്ട പേരുകൾതന്നെയാകും പട്ടികയിലുണ്ടാവുക. വി. മുരളീധരനെയും കെ. സുരേന്ദ്രനെയും ഉൾപ്പെടുത്തിയുള്ള സാധ്യതാപട്ടികയാകും കേന്ദ്രത്തിന് കൈമാറുകെയന്നാണ് വിവരം. രാജ്യസഭാംഗമായി മുരളീധരന് മൂന്നുകൊല്ലംകൂടി കാലാവധിയുള്ളതിനാൽ മത്സരിക്കാൻ കേന്ദ്രഘടകത്തിന്റെ അനുമതി വേണം. അതുകൊണ്ടുതന്നെ അദ്ദേഹം മത്സരിക്കുമോയെന്നതിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

ജില്ലാ പ്രസിഡന്റുമാരിൽ എല്ലാവരും മത്സരത്തിനുണ്ടാകുമെന്നുറപ്പില്ല. കോർകമ്മിറ്റിയംഗങ്ങളിൽ ഏതാനുംപേരൊഴികെയുള്ളവർ മത്സരിക്കും. അമിത്ഷായുടെ സാന്നിധ്യത്തിലുള്ള ചർച്ചയ്ക്കുശേഷം ഭേദഗതിയോടെയുള്ള പട്ടികയാകും തിരഞ്ഞെടുപ്പ്കമ്മിറ്റി പരിഗണിക്കുക. കൂടിയാലോചനകൾ നടക്കുകയാണെന്നും താൻ മത്സരിക്കണമോയെന്നതിൽ പാർട്ടിയെടുക്കുന്ന തീരുമാനം ശിരസ്സാവഹിക്കുമെന്നും മുരളീധരൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അമിത്ഷാ, യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിങ്, യെദ്യൂരപ്പ, സ്മൃതി ഇറാനി, പ്രകാശ് ജാവഡേക്കർ തുടങ്ങിയവരെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ശ്രമം.