ചണ്ഡിഗഡ്: ബിജെപ്പിക്കെതിരെ വിമർശനം ശക്തമായതോടെ യുവതിയെ പിന്തുടർന്നു ശല്യപ്പെടുത്തിയ കേസിൽ ഹരിയാന ബിജെപി അധ്യക്ഷൻ സുഭാഷ് ബരാലയുടെ മകൻ വികാസി(23)നെ അറസ്റ്റ് ചെയ്ത് ബിജെപി മുഖം രക്ഷിച്ചു. വികാസിനെയും സുഹൃത്ത് ആഷിഷ് കുമാറിനെയും സെക്ടർ 26 സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

വർണിക കുണ്ഡു എന്ന യുവതിയാണ് ദുരനുഭവത്തിന് ഇരയായത്. നേരത്തെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ച വികാസിനെ ഇന്നലെ സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു മണിക്കൂർ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു ചണ്ഡിഗഡ് ഡിജിപി തേജീന്ദർ സിങ് ലുടാര പറഞ്ഞു. വികാസും സുഹൃത്ത് ആഷിഷും വർണികയെ ശല്യപ്പെടുത്തുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ഡിജെ ആയി ജോലി ചെയ്യുന്ന വർണിക കുണ്ഡുവിനാണ് രാത്രി യാത്രയ്ക്കിടെ വികാസിൽ നിന്നും ദുരനുഭവം ഉണ്ടായത്. സ്വകാര്യസ്ഥാപനത്തിൽ ഡിജെ ആയി ജോലി ചെയ്യുന്ന വർണിക രാത്രി പഞ്ച്കുലയിലെ വീട്ടിലേക്കു കാറിൽ മടങ്ങുമ്പോൾ മറ്റൊരു കാറിൽ പിന്തുടർന്ന വികാസും ആഷിഷും വർണികയെ അസഭ്യം പറഞ്ഞു. കാർ തടഞ്ഞുനിർത്തി ഡോർ തുറക്കാൻ ശ്രമിച്ചു. അരമണിക്കൂറോളം കാറിൽ പിന്തുടർന്നു ശല്യപ്പെടുത്തി. ശല്യം രൂക്ഷമായതോടെ വർണിക വിവരം പൊലീസിനെ അറിയിച്ചു.

പൊലീസ് എത്തി വികാസിനെയും ആഷിഷിനെയും പിടികൂടുകയായിരുന്നു. ഇരുവരും ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതിനെത്തുടർന്നു ഡോക്ടറെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തി. വികാസും ആഷിഷും മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഈ വിവരം വർണിക ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

പോസ്റ്റ് വിവാദമായതോടെ ഹരിയാനയിൽ ബിജെപിക്കെതിരേ പ്രതിഷേധമുയർന്നു. പ്രതിപക്ഷം പാർലമെന്റിൽ വിഷയം ഉന്നയിച്ചതോടെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഹരിയാന സർക്കാരിൽനിന്നു റിപ്പോർട്ട് തേടി. പ്രതികളെ സംരക്ഷിക്കില്ലെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞുവെങ്കിലും വികാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. അർധരാത്രി പെൺകുട്ടികൾ വഴിയിലിറങ്ങുന്നത് എന്തിനാണെന്നും സുരക്ഷ അവരവരുടെ കൈകളിൽത്തന്നെയാണെന്നുമായിരുന്നു ഹരിയാന ബിജെപി ഉപാധ്യക്ഷൻ രാംവീർ ഭാട്ടിയ ഇതേക്കുറിച്ചു പ്രതികരിച്ചത്. വീരേന്ദർ കുണ്ഡു എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളാണ് വർണിക.