മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബൈ യൂണിറ്റ് സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ബിജെപി നേതാക്കളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

മോഹിതിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്ദേവിനും ലഹരിപാർട്ടിയുമായി ബന്ധമുണ്ടെന്നുമായിരുന്നു നവാബ് മാലികിന്റെ പ്രസ്താവന. അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് മോഹിത് കാംബോജ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

എൻസിബി ഉദ്യോഗസ്ഥനും ബിജെപി നേതാക്കളും തമ്മിൽ ചില ചർച്ചകൾ നടന്നിട്ടുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു, കപ്പലിലെ റെയ്ഡിന് ശേഷം എട്ട്-പത്ത് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് സമീർ വാങ്കഡെ പറഞ്ഞത്. എന്നാൽ 11 പേരെ കസ്റ്റഡിയിലെടുത്തുവെന്നതാണ് വാസ്തവം. മോഹിത് കാംബോജിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്ദേവ, പ്രതീക് ഗാബ, ആമിർ എന്നിവരെ പിന്നീട് വിട്ടയച്ചുവെന്ന് നവാബ് മാലിക് ആരോപിച്ചു.

എന്നാൽ നവാബ് മാലിക് തന്റെ അധികാരം മറ്റുള്ളവരുടെ കുടുംബത്തെ അപകീർത്തിപ്പെടുത്താനായി ഉപയോഗിക്കുന്നുവെന്ന് മോഹിത് കാംബോജ് പ്രതികരിച്ചു. ഇത്തരം ആളുകളെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം. മാലികിനെതിരേ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബന്ധുവായ ഋഷഭിന് ഈ കേസിലോ ആര്യൻ ഖാനുമായോ ബന്ധമില്ലെന്ന് എൻസിബിക്ക് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഒക്ടോബർ രണ്ട് രാത്രിയിലാണ്ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനുൾപ്പെടുന്ന സംഘത്തെ എൻ.സി.ബി കസ്റ്റഡിയിലെടുത്തത്. ഇതുവരെ 18 അറസ്റ്റാണ് കേസിൽ ഇതുവരെ നടന്നത്.