റായ്പുർ: ഛത്തീസ്‌ഗഡിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് മുനത്തിനെ കുടുക്കാൻ പുറത്തിറക്കിയ അശ്ലീല വീഡിയോ നിർമ്മിച്ചത് ബിജെപിക്കാർ തന്നെ. തങ്ങളുടെ നേതാവിനെ കുരുക്കാൻ അവർ തന്നെ കൃത്രിമമായി നിർമ്മിച്ച വീഡിയോ പ്രചരിപ്പിച്ചതാവട്ടെ കോൺഗ്രസുകാരാണെന്നും സിബിഐയുടെ കണ്ടെത്തൽ. ബിജെപി നേതാവായ കൈലാഷ് മുരാർകയാണ് വീഡിയോ നിർമ്മിച്ചതെന്ന് സിബിഐ ഛത്തീസ്‌ഗഡ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കെലാഷ് മുരാർക ഉണ്ടാക്കിയ ഈ അശ്ലീല വീഡിയോ ഛത്തീസ്‌ഗഡ് കോൺഗ്രസ് നേതാവായ വിനോദ് വെർമയ്ക്ക് കൈമാറി. ഇതോടെ കോൺഗ്രസ് നേതാക്കൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുക ആയിരുന്നു. വിനോദ് വെർമ ഇപ്പോൾ ജൂഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം കൈലാഷ് മുരാർക ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ഒക്ടോബർ 27നാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തത്.

സിഡി കോൺഗ്രസിന് എവിടെനിന്ന് ലഭിച്ചുവെന്ന അന്വേഷണത്തിൽ നിന്നാണ് പിന്നിലെ ബിജെപി നേതാവിന്റെ പങ്ക് കണ്ടെത്തിയത്. സിഡി വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ഭാഗൽ ആരോപണ വിധേയനായതിനെതുടർന്ന് വിഷയം ദേശീയ ശ്രദ്ധനേടീയിരുന്നു. ഭൂപേഷ് ഭാഗലിനെതിരെ മോർഫ് ചെയ്ത സിഡി പ്രചരിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. റായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് കൈലാഷ് മുരാർക രണ്ട്പേർക്ക് 75 ലക്ഷം പ്രതിഫലമായി നൽകിയെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മുംബൈയിൽ വെച്ച് വിനയ് പാണ്ഡ്യ, റിഹ്കു ഖനൗജ എന്നിവരാണ് മോർഫ് ചെയ്ത ദൃശ്യങ്ങൾ സിഡിയിലേക്ക് പകർത്തിയതെന്നും ഇവർക്കാണ് പണം നൽകിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഈ വീഡിയോ ലഭിച്ച മുരാർക കോൺഗ്രസ് നേതാവായ വിനോദ് വെർമയുടെ ഘാസിയാബാദിലെ വീട്ടിലെത്തി കാണുകയും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ സിഡി കൈമാറുകയുമായിരുന്നു. പിന്നീട് ഇതിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കൾ വീഡിയോ കൂടുതൽ സിഡികളിലേക്ക് പകർത്തി വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം വിഷയത്തിൽ പാർട്ടിയുടെ പ്രതിഛായ നശിപ്പിച്ചതിന് കൈലാഷ് മുരാർകയെ ബിജെപി പുറത്താക്കി.