ഗാന്ധി നഗർ: ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് 47 സീറ്റിൽ വിജയം. 75 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 16 സീറ്റുകളാണ് നേടാനായത്. ഇതോടെ വീണ്ടും ഗുജറാത്തിനെ ചൊല്ലി വിലയിരുത്തലുകൾ സജീവമാവുകയാണ്.

ആറ് മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇവിടങ്ങളിൽ സ്വതന്ത്രരുടെ പിന്തുണയോടെ പാർട്ടി അധികാരം നേടുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു. ബിജെപിയും അവകാശവാദവുമായുണ്ട്. ഈ തെരഞ്ഞെടുപ്പു ഫലം കൂടുതൽ ആശ്വാസം നൽകുന്നത് ബിജെപിക്കാണെന്നതാണ് മറ്റൊരു വസ്തുത. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഷ്ടിച്ചാണ് വീണ്ടും അധികാരത്തിലെത്തിയത്.

99 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 78ഉം. അതുകൊണ്ട് തന്നെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടി പ്രവചിച്ചിരുന്നു. ഇതിനിടെയിലും 62 ശതമാനം സീറ്റുകളിലും ജയിക്കാൻ ബിജെപിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ നേരിയ മുന്നേറ്റം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് അനുസരിച്ചാണെങ്കിൽ കോൺഗ്രസിന് 30 മുനിസിപ്പാലിറ്റി വരെ കിട്ടണമായിരുന്നു. ദക്ഷിണ ഗുജറാത്തിലും മറ്റും ബിജെപി അതിശക്തമായി തിരിച്ചുവന്നു. പ്രധാനമന്ത്രി മോദിയുടെ ജന്മനാട്ടിലും ബിജെപി വീണ്ടും കരുത്തു കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി പിന്നോക്കം പോയിരുന്നു. വടനഗറിൽ 28ൽ 27 സീറ്റിലും ബിജെപി ജയിച്ചു.

2013ലെ മുൻസിപ്പൽ തിരിഞ്ഞെടുപ്പിലും ബിജെപിക്ക് 47 സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസിന് 8ഉം. ഇത് ഇരട്ടിയാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. നഷ്ടമുണ്ടായത് മറ്റുള്ളവർക്കാണ്. അതുകൊണ്ട് തന്നെ 2013ലെ നില നിലനിർത്താനായതിന്റെ ആശ്വാസവും ബിജെപി ക്യാമ്പിലുണ്ട്. ഇതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കൂടുതൽ കിട്ടിയതും പ്രതീക്ഷയായി. ജനങ്ങൾ വീണ്ടും ബിജെപിയുമായി കൂടുതൽ അടുക്കുന്നതിന് തെളിവാണിതെന്ന് ബിജെപിയുടെ ഗുജറാത്ത് ഘടകം പ്രതികരിച്ചു. മുഖ്യമന്ത്രി വിജയ് രൂപാണിയും വോട്ടർമാർക്ക് നന്ദി അറിയിച്ചു. വലിയൊരു അഗ്നിപരീക്ഷയാണ് ബിജെപി ഗുജറാത്തിൽ മറികടന്നത്. ജഗ്നീഷ് മേവാനിയും ഹാർദിക് പട്ടേലും സർക്കാരിനെതിരെ ആഞ്ഞടിക്കുമ്പോഴാണ് ഈ ആശ്വാസം നേട്ടം ബിജെപിയെ തേടിയെത്തുന്നത്.

ആകെയുള്ള 2060 കൗൺസിലർമാരിൽ 1167 പേരെ ജയിപ്പിക്കാൻ ബിജെപിക്കായി. കോൺഗ്രസിന് 630ഉം ബിഎസ്‌പി 15 എൻസിപി 28 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ നില. മറ്റ് പാർട്ടികളിലെ 28 പേർ ജയിച്ചു. സ്വതന്ത്രർക്ക് 202 ഇടത്ത് ജയിക്കാനായി. ഫെബ്രുവരി 17-നാണ് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ സജീവ സാന്നിധ്യമായിരുന്നു ഇതിന് കാരണം. രാഹുൽ മാറിയതോടെ ബിജെപിക്ക് സംഘടന കൂടുതൽ സജീവമാക്കാൻ കഴിഞ്ഞു. ഇതാണ് 2013ലെ നില നിലനിർത്താനായതിന് കാരണം.

മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ ചില വിമത ശബ്ദങ്ങൾ ബിജെപിയിൽ സജീവമായിരുന്നു. ഇതിനെ മറികടന്നും മുൻതൂക്കം നേടാനായെന്നതാണ് ബിജെപിക്ക് ആശ്വാസമാകുന്നത്. നീരവ് മോദിയുടെ ബാങ്ക് കൊള്ളയ്ക്കിടെ നടന്ന തിരഞ്ഞെടുപ്പിലെ വിജയമെന്നതും ബിജെപിക്ക് സന്തോഷം നൽകുന്നതാണ്.