ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് പ്രചരണവും അതിന്റെ അവസാനവട്ടമെത്തുമ്പോഴേക്കും നാടുമുഴുവൻ നിറയുന്ന പോസ്റ്ററുകളും നോട്ടീസുകളുമെല്ലാം എത്രമാത്രം മാലിന്യമായാണ് മാറുന്നത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നഗരപ്രദേശങ്ങളിൽ മാലിന്യക്കൂമ്പാരം തന്നെ തീർക്കും തിരഞ്ഞെടുപ്പുകൾ. ഇത്തരത്തിൽ നോട്ടീസുകളും മറ്റും വാരി വിതറുന്നതിലും തിരഞ്ഞെടുപ്പിനെ ആഘോഷമാക്കി മാറ്റുന്നതിന്റെ ലഹരിയിയിൽ എല്ലാം ചെറുനഗരങ്ങളിലും കവലകളിലും ഉപേക്ഷിച്ച് മൂടുംതട്ടി പോകുന്നതും സ്ഥിരം കാഴ്ചകളാണ്. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെയായിരുന്നു ഇതുവരെ.

എന്നാൽ ഇക്കുറി ചെങ്ങന്നൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കഥ വേറെ. കോരിച്ചൊരിയുന്ന മഴയത്ത് ചെങ്ങന്നൂരിൽ പ്രചരണം അവസാനിച്ചതിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പ്രവർത്തകർ പിരിഞ്ഞു. മാസങ്ങൾ നീണ്ട പ്രചരണത്തിന്റെ ചൂടിൽ നിന്ന് രക്ഷപ്പെട്ടെന്ന ചിന്തയിൽ. എന്നാൽ അപ്പോഴേക്കും നഗരത്തിൽ പ്രചരണാർത്ഥം വിതറിയ നോട്ടീസിന്റേയും ചിഹ്നങ്ങളുടേയും മറ്റും സാമഗ്രികൾ നിറഞ്ഞു. മഴയത്ത് അത് ഒഴുകിത്തുടങ്ങി. എന്നാൽ മറ്റുള്ളവരേപ്പോലെ മാറിനിൽക്കാതെ ബിജെപി ഇക്കുറി നല്ലൊരു മാതൃക കാ്ട്ടിയിരിക്കുകയാണ് ചെങ്ങന്നൂരിന്. അവർ മഴയെയും വാഹനപ്രവാഹത്തേയും വകവയ്ക്കാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാരിവിതറപ്പെട്ട് പേപ്പറും ചപ്പുചവറുകളും വാരിക്കൂട്ടി നഗരത്തെ വൃത്തിയാക്കി.

ഏതായാലും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം തീർന്നതിന് പിന്നാലെ ചെങ്ങന്നൂരിൽ ഇത്തരമൊരു നീക്കം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങി. ഇതൊരു നല്ല തുടക്കമാകട്ടെയെന്നായിരുന്നു വ്യാപാരികളുടെ പ്രതികരണം. കാരണം നഗരം ശുചിയായി ഇരുന്നില്ലെങ്കിൽ അവരുടെ കൂടി തലവേദനയായി മാറുമായിരുന്നു ഈ മാലിന്യങ്ങൾ. പ്രചരണം കഴിഞ്ഞ് എല്ലാം നഗരത്തിലും കവലകളിലും റോഡരികിലും ഇട്ട് ഉപേക്ഷിച്ച് മടങ്ങുന്ന രാഷ്ട്രീയക്കാരെ കണ്ട് മടുത്ത വ്യാപാരികൾക്കും സാധാരണക്കാർക്കു മുന്നിൽ വേറിട്ട പ്രകടനത്തിലൂടെ കയ്യടി നേടുകയാണ് ബിജെപി പ്രവർത്തകർ ചെങ്ങന്നൂരിൽ. സോഷ്യൽ മീഡിയയിലും ഇത് ചർച്ചയായി. ബിജെപി ഗ്രൂപ്പുകൾ നൽകിയ വീഡിയോയ്ക്ക് വലിയ അഭിനന്ദനമാണ് സോഷ്യൽമീഡിയയിലും ലഭിക്കുന്നത്.