ബികനീർ: രാജസ്ഥാനിൽ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പും ധരിച്ചെത്തിയ അഞ്ച് പേർ പൊലീസ് പിടിയിലായി. അറസ്റ്റിലായവരിൽ മൂന്ന് പേർ അദ്ധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (REET-രാജസ്ഥാൻ എലിജിബിളിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ്) എത്തിയവരാണ്. ഞായറാഴ്ചയാണ് സംസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്.

എന്നാൽ അട്ടിമറി സാധ്യതകൾ മുന്നിൽകണ്ട് റീറ്റ് പരീക്ഷ നടക്കുന്ന പ്രദേശത്ത് സർക്കാർ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകൾക്കിടയിൽ ഒളിപ്പിച്ചാണ് പിടിയിലായ വിദ്യാർത്ഥികൾ പരീക്ഷയ്ക്കെത്തിയത്. ഇവരിൽ മൂന്ന് പേർ പരീക്ഷ എഴുതാനായി എത്തിയ വിദ്യാർത്ഥികളും മറ്റ് രണ്ടുപേർ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.

എന്നാൽ, പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപുതന്നെ സർക്കാർ പരീക്ഷ നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ഇന്റർനെറ്റും എസ്.എം.എസ് സർവീസുകളും നിർത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സർക്കാർ ഇത്തരത്തിൽ മൊബൈൽ സേവനങ്ങൾ നിർത്തലാക്കിയത്.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ REET-പരീക്ഷയിൽ 16 ലക്ഷം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ ഒഴിവുള്ള 31000 അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.