ബെയ്ജിങ് : ചൈനയിലെ കിളിക്കൂട് സ്റ്റേഡിയത്തിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ട് ഡബിളടിച്ചു.

വ്യാഴാഴ്ച വൈകിട്ട് നടന്ന പുരുഷന്മാരുടെ 200 മീറ്റർ ഫൈനലിലും സ്വർണം കരസ്ഥമാക്കിയതോടെയാണിത്. 200 മീറ്റർ 19.55 സെക്കൻഡിലാണ് ബോൾട്ട് ഓടിയെത്തിയത്. 19.74 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിനാണു വെള്ളി. നൂറുമീറ്ററിലും ബോൾട്ടിനു കനത്തവെല്ലുവിളിയുയർത്തിയ ജസ്റ്റിൻ ഗാറ്റ്‌ലിനാണ് രണ്ടാമതെത്തിയിരുന്നത്.

ഇരട്ട സ്വർണ്ണനേട്ടത്തോടെ ഒരു വർഷമായി പരിക്കിന്റെ പിടിയിലായിരുന്ന ബോൾട്ട് വേഗതയുടെ ചെങ്കോൽ തന്റെപക്കൽ സുരക്ഷിതമാണെന്ന് തെളിയിച്ച് ശക്തമായി മടങ്ങിവരുന്ന കാഴ്ചയ്ക്കാണ് കിളിക്കൂട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.