കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ഏച്ചൂർ സ്വദേശി അക്ഷയിനെയാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്കക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്കകടയിൽനിന്നാണ് അക്ഷയ് ഉൾപ്പെടെയുള്ളവർ പടക്കം വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പടക്കങ്ങൾ വാങ്ങിയശേഷം ഇതെല്ലാം ഒരുമിച്ച് കൂട്ടിയാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിർമ്മിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കാര്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് പ്രതിയുമായി പടക്കകടയിൽ തെളിവെടുപ്പ് നടത്തിയത്. അറസ്റ്റിലായ അക്ഷയിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

ബോംബ് നിർമ്മാണത്തിന് വേണ്ട സ്‌പോടക വസ്ഥുക്കൾ വാങ്ങാൻ അറസ്റ്റിലായ അക്ഷയും മിഥുനും മറ്റൊരു സുഹൃത്തും ചേർന്ന് പടക്ക കടയിലെത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. താഴെ ചൊവ്വയിലെ പടക്ക കടയിൽ നിന്ന് ഒരു കവറുമായി 9 മണിയോടെ ഇവർ മടങ്ങുയെന്നാണ് ദൃശ്യങ്ങളിലുള്ളത്. ഇവിടെ നിന്നാണ് പടക്കവും സ്‌ഫോടക വസ്തുക്കളും വാങ്ങിയതെന്ന് അറസ്റ്റിലായ പ്രതി അക്ഷയ് നേരത്തെ മൊഴി നൽകിയിരുന്നു.

ഇന്നലെയാണ് കണ്ണൂർ നഗരത്തിനടുത്ത് നാടിനെ നടുക്കിയ കൊലപാതമുണ്ടായത്. ഏച്ചൂർ സ്വദേശിയായ ഷമിൽ രാജ് എന്നയാളുടെ കല്യാണത്തലേന്ന് ഉണ്ടായ തർക്കത്തിന് പ്രതികാരം ചെയ്യാനാണ് പ്രതികൾ ബോബുമായെത്തിയത്. എതിർസംഘത്തെ എറിയുന്നതിനിടെ, സ്വന്തം സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയിൽത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ബോംബിൽ നിന്ന് തീഗോളം ഉയർന്ന് പൊള്ളലേറ്റും, ചീളുകൾ ദേഹത്ത് കുത്തിക്കയറിയും പലർക്കും പൊള്ളലും പരിക്കുമേറ്റിരുന്നു.

ബോംബെറിഞ്ഞ അക്ഷയുടെ അടുത്ത സുഹൃത്താണ് കൊല്ലപ്പെട്ട ജിഷ്ണു. ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുൻ എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതിൽ ഉഗ്രപ്രഹരശേഷിയുള്ള സ്‌ഫോടനവസ്തുക്കൾ ചേർത്ത് ഇവർ നാടൻ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലീസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

കല്യാണപ്പാർട്ടിക്കായി പോയ സംഘത്തിലെ റിജുൽ സി കെ, സനീഷ്, ജിജിൽ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളിലൊരാളയ മിഥുൻ എന്നയാൾ കേരളം വിട്ടതായാണ് സൂചന. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച നടന്ന വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കവും അതിന്റെ പകയുമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെ പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരിലെ യുവാക്കളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലും അടിപിടിയിലുമാണ് കലാശിച്ചത്. പിന്നീട് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും ഞായറാഴ്ച ഏച്ചൂരിലെ സംഘത്തിൽപ്പെട്ട ചിലർ പ്രതികാരത്തിനായി ബോംബുമായി വരികയായിരുന്നു.

വരന്റെ വീട്ടിലേക്ക് ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ നടന്നുപോകുന്നതിനിടെയാണ് ഏച്ചൂരിൽനിന്നുള്ള ചിലർ ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതോടെ രണ്ടാമതൊരു ബോംബ് കൂടി എറിയുകയായിരുന്നു. ഇത് ഇവരുടെ സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ ശരീരത്തിൽ വീണ് പൊട്ടിയെന്നാണ് നിഗമനം.