കാസർകോട്: കാസർകോട് കർമ്മംതൊടിയിൽ സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് റോഡിൽ വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവുങ്കാൽ സ്വദേശി കുഞ്ഞമ്പുനായർ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കുഞ്ഞമ്പുനായർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്നും താഴെ വീണ അദ്ദേഹത്തെ സാരമായി പരിക്കുകളോടെ മംഗളുരുവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈകീട്ടോടെയാണ് ഇദ്ദേഹം മരിക്കുന്നത്.

വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .ഇതിനായി ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.കാട്ടു പന്നികളെ കൊല്ലാൻ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയോര മേഖലകളിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.വന്യജീവി ആക്രമണം തടയാൻ 204 ജനജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം കാട്ടുപന്നി ശല്യം പല സ്ഥലങ്ങളിലും രൂക്ഷമായി തുടരുകയാണ്.കോഴിക്കോട് കട്ടിപ്പാറ പൂലോട് സ്വദേശി ജാഫറിന്റെ വീട്ടിൽ കാട്ടു പന്നികൾ കയറി നാശം വിതച്ചു.. സോഫയും ബെഡുമെല്ലാം കുത്തിക്കീറി ..ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നകുട്ടികൾ കോണിപ്പടികയറി മുകളിലെ നിലയിലേക്ക് പോയതുകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.ദിവസങ്ങൾക്ക് മുമ്പാണ് കൂടരഞ്ഞിയിൽ കൃഷിയിടത്തിലെ കിണറ്റിൽ ആറു പന്നികൾ വീണത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവയെ വെടി വെച്ച് കൊന്ന ശേഷം പുറത്തെത്തിക്കുകയായിരുന്നു.