ന്യൂഡൽഹി: ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയർത്താൻ ഒരുങ്ങി ഇന്ത്യ. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് നടപടി. ചൈന ഉയർത്തുന്ന വെല്ലുവിളികൾ കൂടി കണക്കിലെടുത്താണ് പരിധി ഉയർത്തുന്നത്.

400 കിലോമീറ്ററിൽ നിന്ന് 800 കിലോമീറ്ററായാണ് ബ്രഹ്മോസിന്റെ പരിധി ഉയർത്തുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയ്ക്ക് മിസൈൽ ടെക്‌നോളജി കൺട്രോൾ റെയ്ഷിമിൽ (എം ടി.സി.ആർ) അംഗത്വം ലഭിച്ചിരുന്നു. ഇതാണ് ബ്രഹ്മോസിന്റെ പരിധി വർദ്ധിപ്പിക്കുന്നത് സാദ്ധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപെടൽ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്.

800 കിലോമീറ്റർ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം ഈ വർഷം അവസാനത്തിൽ നടന്നേക്കും. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി 290 കിലോ മീറ്ററിൽ നിന്നും 400 കിലോമീറ്ററായി നേരത്തെ ഉയർത്തിയിരുന്നു. 800 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് മിസൈൽ പണിപ്പുരയിലാണെന്ന് ഡി.ആർ.ഡി.ഒ മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

കൂടാതെ ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങൾ പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. പരിധി വർദ്ധിപ്പിച്ച വായുവിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലും വൈകാതെ പരീക്ഷിക്കും.