തൃശ്ശൂർ: സെക്കന്റ് ഹാൻഡ് ബസുകൾക്ക് വില ഇടിയുന്നതായി റിപ്പോർട്ട്. കാറിന്റെ വിലമാത്രമേ ഇപ്പോൾ ബസിനുള്ളൂവെന്നാണ് റിപ്പോർട്ട്. നൂറുകണക്കിന് ബസുകളാണ് വിറ്റഴിക്കാൻ വെച്ചിരിക്കുന്നത്. രണ്ടുലക്ഷത്തിനുവരെ വിൽപ്പന നടന്നിട്ടുണ്ട്. കോവിഡ് കാലത്ത് യാത്രക്കാർ കുറവായതിനാൽ ആറുമാസത്തോളമായി മിക്ക ബസുകളും നിരത്തിലിറങ്ങുന്നില്ല. ഇന്ധനം, ടയർ, സ്‌പെയർപാട്‌സ് തുടങ്ങിയവ വാങ്ങിയ ഇനത്തിൽ വൻതുക ഉടമകൾക്ക് ബാധ്യതയുണ്ട്. ഇതാണ് പലരും ബസ് വിൽക്കാൻ കാരണം. ഇതോടെയാണ് വില കുറയാൻ തുടങ്ങിയത്.

വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. ഓഗസ്റ്റിൽ മാത്രം സംസ്ഥാനത്ത് 60 ബസുകൾ വിറ്റതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എംപി. സത്യൻ പറഞ്ഞു. തൃശൂരിൽ ഒരുവർഷംകൂടി സർവീസ് നടത്താൻ കാലാവധിയുള്ള ബസ് ഒന്നേകാൽ ലക്ഷത്തിനു വിറ്റതായി കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് എം.കെ. ബാബുരാജും പറഞ്ഞു.

വിറ്റ ബസുകളിൽ മിക്കവയ്ക്കും അഞ്ചുലക്ഷത്തിൽ താഴെയാണ് കിട്ടിയത്. ബസുകൾ മാത്രം വിറ്റ് പെർമിറ്റ് ഉടമകൾ മരവിപ്പിച്ച് നിർത്തുകയാണ്. ബസുകൾ സാധാരണനിലയിൽ ഓടാൻ തുടങ്ങിയാൽ പെർമിറ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണിത്. കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ പെർമിറ്റിന് 40 ലക്ഷത്തോളം ഉടമകൾ ആവശ്യപ്പെട്ടിരുന്നു. നിർത്തിയിട്ട ബസുകളിലെ ടയറും എൻജിനും ബാറ്ററിയും നശിച്ചുതുടങ്ങി. ഇതു മാറ്റണമെങ്കിലും വൻതുക ചെലവാക്കണം. ഇതും വിൽപ്പനയ്ക്ക് കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൻകിട വസ്ത്ര-ആഭരണ ശാലകൾ, ആശുപത്രികൾ എന്നിവയും പഴയ ബസുകൾ വാങ്ങുന്നുണ്ട്.