യവാത്മൽ (മഹാരാഷ്ട്ര): വെള്ളപ്പൊക്കത്തിൽ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി. മഹാരാഷ്ട്രയിലെ യവാത്മലിൽ നടന്ന അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.

മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് നദിയിൽ മുങ്ങിയത്. നന്തേഡിൽ നിന്ന് നാഗ്പുറിലേക്ക് പോകുന്ന ബസാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ പാലം മുറിച്ചുകടക്കാൻ ശ്രമിച്ചത്. മുന്നറിയിപ്പുകൾ അവഗണിച്ചാണ് ബസ് മുന്നോട്ടെടുത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 

പാലത്തിൽ കയറി മീറ്ററുകൾ പിന്നിട്ടപ്പോൾ തന്നെ ശക്തമായ ഒഴുക്കിൽ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. നിമിഷങ്ങൾക്കകം തന്നെ ബസ് വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോകുകയായിരുന്നു. ബസിന്റെ 90 ശതമാനവും മുങ്ങി. ഉച്ചയോടെ രക്ഷാപ്രവർത്തകർ ഡ്രൈവറുടേയും കണ്ടക്ടറുടേയും രണ്ട് യാത്രികരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു.

എട്ട് പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ മൂന്ന് പേരെ ഗ്രാമവാസികൾ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കൊങ്കൺ ജില്ലകൾ ഉൾപ്പടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പേമാരിയാണ്.