കൽപ്പറ്റ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്‌കരൻ (66)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് പതിനേഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു.

വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് ഇദ്ദേഹത്തിന് സെക്രട്ടറിയുടെ ചുമതല നൽകിയത്. സിഐടിയു ജില്ലാ സെക്രട്ടറികൂടിയായ ഭാസ്‌കരൻ വയനാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാക്കളിലൊരാളാണ്. 1971ൽ പാർട്ടി അംഗമായി. 1982 മുതൽ ദീർഘകാലം ബത്തേരി ഏരിയാ സെക്രട്ടറിയായിരുന്നു. 1982ൽ ജില്ലാ കമ്മിറ്റിയംഗമായി. 1991ൽ ജില്ലാ സെക്രട്ടറിയറ്റിലുമെത്തി. സിപിഐ എം പുൽപ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ പ്രസിഡന്റാണ്. 2005 മുതൽ 2007വരെ വയനാട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി. ബത്തേരി ബ്‌ളോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ, ബത്തേരി പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ചുമട്ട് തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് ജില്ലയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം ശക്തമാക്കി. 1995 മുതൽ സിഐടിയു വയനാട് ജില്ലാ സെക്രട്ടറിയാണ്. ചെത്തുതൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ജയിൽവാസം അനുഭവിച്ചു. ക്രൂരമായ പൊലീസ് മർദനങ്ങൾക്കും ഇരയായി. മികച്ച വാഗ്മിയുമായിരുന്നു.