ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാർ പറഞ്ഞത് ശ്രദ്ധിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ. മുതിർന്ന ജഡ്ജിമാർ പരസ്യമായി ജനങ്ങളോട് കാര്യങ്ങൾ വിവരിക്കുമ്പോൾ അതെങ്ങനെ സുപ്രീംകോടതിയുടെ ആഭ്യന്തര കാര്യമാകുമെന്ന് സിൻഹ ചോദിച്ചു. ഇത് ഗൗരവമുള്ള വിഷയമാണ്. രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ ശബ്ദമുയർത്തുക തന്നെ വേണം. ഭയം മൂലമാണ് ജനങ്ങൾ ഒന്നും പറയാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയിലെ പ്രതിസന്ധി അവരുടെ ആഭ്യന്തരകാര്യമാണെന്നും ഇത് ഉപയോഗിച്ച് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും നേരത്തെ ബിജെപി പറഞ്ഞിരുന്നു. ജഡ്ജിമാർ ഉന്നയിച്ച വിഷയം സുപ്രീം കോടതിയിലെ മുഴുവൻ ജഡ്ജിമാരും ചേർന്നിരുന്ന് ചർച്ച ചെയ്യണമെന്നും ലോയ കേസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു ബിജെപിയുടെ വിമർശനം.

മുതിർന്ന കേന്ദ്ര മന്ത്രിമാർ വിഷയത്തെ കുറിച്ച് മൗനമവലംബിക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയത്താലാണ്. സർക്കാർ ഈ വിഷയത്തിലിടപെടണമെന്നല്ല, അത് സുപ്രീം കോടതിക്ക് വിടണം. എന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് സർക്കാർ അതിന്റെ പങ്ക് വഹിക്കണം. ജനാധിപത്യം അപകടത്തിലാണെങ്കിൽ ആ ഭീഷണിക്കെതിരെ നിൽക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും സിൻഹ പറഞ്ഞു.

പാർലമെന്റ് സമ്മേളനത്തിന്റെ ദൈർഘ്യം കുറച്ചതിനെയും സിൻഹ വിമർശിച്ചു. ഇത്ര ചെറിയ ശീതകാല സമ്മേളനം താൻ കണ്ടിട്ടില്ല. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനായി പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത് ശരിയല്ല. ഇത് ചർച്ചകൾക്കുള്ള അവസരമാണ് നഷ്ടപ്പെടുത്തുക എന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി കുത്തഴിഞ്ഞ അവസ്ഥയിലാണ്. ജനാധിപത്യം അപകടത്തിലും. ഇന്ത്യയുടെ പാർലമന്റെ് എവിടെപ്പോയിയെന്നും അദ്ദേഹം ചോദിച്ചു.