തിരുവനന്തപുരം: 2019 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ ഊർജ മേഖലയിലെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങൾക്ക് 1853 കോടി നഷ്ടം വന്നുവെന്ന് സിഎജിയുടെ കണ്ടെത്തൽ. കെഎസ്ഈബിയുടെ വീഴ്ചക്കെതിരെ റിപ്പോർട്ടിൽ കടുത്ത പരാമർശമുണ്ട്.

ഊർജ്ജമേഖലയിൽ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപറേഷനും, കിനെസ്‌കോ പവർ ആൻഡ് യൂട്ടിലിറ്റീസും ലാഭം നേടിയപ്പോൾ കെഎസ്ഇബി മാത്രം നഷ്ടം വരുത്തി.

ജലവൈദ്യുതി ഉത്പാദന നയം പാലിക്കുന്നതിലേയും, വേനൽമാസങ്ങളിലെ പീക്ക് അവറുകളിൽ അധിക വൈദ്യുതി ആവശ്യകത അനുസരിച്ച് ഉത്പാദനം നടത്തുന്നതിലെ പരാജയവും മൂലം 25.31 കോടിക്ക് വൈദ്യുതി വാങ്ങേണ്ടി വന്നു.

കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിലെ പ്രശ്‌നം പരിഹാരം നീണ്ടതു മൂലം 52.16 കോടിയുടെ വൈദ്യുതി വാങ്ങേണ്ടി വന്നു. യന്ത്രങ്ങളുടെ അനുചിതമായി പരിപാലനം മൂലം വൈദ്യുതി ഉത്പാദന നഷ്്ടമുണ്ടായി. 269 കോടിയുടെ അധികച്ചെലവും വരുത്തിവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. നെല്ല് സംസ്‌കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ലെന്നും നെൽകർഷകർക്ക് ന്യായമായ വില കിട്ടിയില്ലെന്നും നിയമസഭയിൽ വച്ച റിപ്പോർട്ടിൽ വിലയിരുത്തുന്നു